ആലപ്പുഴ: ഒറിജിനലിനെ വെല്ലുന്ന ഫോട്ടോ സ്റ്റാറ്റ് ലോട്ടറികൾ വില്പനക്കാർക്ക് വെല്ലുവിളിയാകുന്നു. സമ്മാനാർഹമായ നമ്പരുള്ള ടിക്കറ്റിന്റെ ഫോട്ടോ സ്റ്റാറ്റ് കോപ്പിയെടുത്താണ് സമ്മാനത്തുക തട്ടിയെടുക്കുന്നത്. ഇതിന് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
തട്ടിപ്പിന് ഇരയാകുന്നവരിലേറെയും ചെറുകിട ലോട്ടറി ഏജന്റുമാരാണ്. കഴിഞ്ഞിടെ വ്യാജ ലോട്ടറി ടിക്കറ്റ് ഒറിജിനലാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ ഇടപ്പള്ളി സ്വദേശി ഡെറിക് ആന്റണിയാണ് ഒടുവിൽ പൊലീസിന്റെ പിടിയിലായത്. മണ്ണഞ്ചേരി സ്വദേശിനിയായ മിനിയുടെ കൈയിൽ നിന്ന് വ്യാജ ടിക്കറ്റ് നൽകി 500 രൂപയുടെ ലോട്ടറിയും 1500 രൂപയുമാണ് തട്ടിയെടുത്തത്. ക്യു.ആർ കോഡ് ഒഴിച്ചുള്ളതെല്ലാം അതേപടി ഫോട്ടോസ്റ്റാറ്റ് ലോട്ടറിയിലുണ്ടാകും. സമാനമായ തട്ടിപ്പ് ആറുമാസം മുമ്പ് ചേർത്തലയിലും നടന്നിരുന്നു.
ടിക്കറ്റ് നമ്പർ ചുരണ്ടി സമ്മാനം ലഭിച്ച ടിക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാശ് തട്ടുന്നവരും രംഗത്തുണ്ട്. പ്രായമായ ലോട്ടറി ഏജന്റുമാരെയാണ് ഇത്തരം തട്ടിപ്പിനിരയാക്കുന്നത്. 5000 രൂപയ്ക്ക് താഴെയുള്ള സമ്മാനത്തുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.
എത്തിക്കുന്നത് കാസർകോട് നിന്ന്
1. വ്യാജ ലോട്ടറികൾ എത്തിക്കുന്നത് കാസർകോട് നിന്ന്
2. ലോട്ടറി അച്ചടിക്കുന്ന പേപ്പറിലാണ് വ്യാജനും തയ്യാറാക്കുന്നത്
3. പ്രമുഖ ഏജൻസികളുടെ സീലും ടിക്കറ്റുകളിൽ പതിക്കും
4. ഒറ്റ നോട്ടത്തിൽ വ്യാജനെന്ന് തിരിച്ചറിയാൻ കഴിയില്ല
5. ജില്ലയിൽ ചില സ്ഥലങ്ങളിൽ എഴുത്ത് ലോട്ടറികളും വ്യാപകം
''''
സമ്മാനാർഹമായ നമ്പരുകൾ വ്യാജമായി നിർമ്മിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. അംഗപരിമിതരായ ചെറുകിട കച്ചവടക്കാരെയാണ് തട്ടിപ്പിന് ഇരയാക്കുന്നത്.
അനിൽ, ലോട്ടറി വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |