ആലത്തൂർ: ആലത്തൂർ കോർട്ട് റോഡിലെ ഫാറൂഖിന്റെ വെറ്റിലക്കടയിൽ ജോലിചെയ്യുന്ന ശേഖറിന് ജോലിക്കിടയിലും കവിതയെഴുതാനുള്ള ചിന്ത വരും. കവിതയെഴുതുന്നതിനുള്ള സാഹചര്യമോ സമയമോ മറ്റ് ഘടകങ്ങളോ ഈ കവിയ്ക്ക് ആവശ്യമില്ല. വെറ്റിലയും അടയ്ക്കയുമൊക്കെ പൊതിഞ്ഞ് കൊടുക്കുമ്പോഴും മനസുനിറയെ കവിതയാണ്. ജോലിക്കിടെയുള്ള സമയം തുണ്ട് കടലാസ് അടയ്ക ചാക്കിന് മേലവച്ച് നിന്നുകൊണ്ടുതന്നെ വരികൾ കുറിക്കുന്നത് കാണുന്നവർക്കും അത്ഭുതം.
വാനൂർ വള്ളക്കുന്നത്താണ് ശേഖറിന്റെ വീട്. അഞ്ച് വർഷമായി വെറ്റിലക്കടയിലാണ് ജോലി. നേരത്തേ പരമ്പരാഗത തൊഴിലായ സ്വർണ്ണപ്പണിയും ധനകാര്യ സ്ഥാപനത്തിലെ ജോലിയും നോക്കി. ചെറുപ്പം മുതലുള്ള വായനയാണ് ശേഖറിനെ എഴുത്തുകാരനാക്കിയത്. 20 വർഷമായി കവിതയും ചെറുകഥയും എഴുതുന്നു. ആയിരത്തിലധികം കവിതകളും പത്ത് ചെറുകഥകളും എഴുതിയിട്ടുണ്ട് ഈ 54 കാരൻ.
കടയിൽ നിന്ന് കുത്തിക്കുറിച്ച വരികൾ അതിരാവിലെ എഴുന്നേറ്റ് ചിട്ടപ്പെടുത്തി സമൂഹ മാദ്ധ്യമത്തിൽ പങ്കുവയ്ക്കും. ശേഖറിന് കവിതകൾ സിൻസി സെബാസ്റ്റ്യൻ എന്ന ഗായിക ആൽബവും മല്ലിക എന്ന അദ്ധ്യാപിക ചില കവിതകൾ ആലപിച്ച് ഓഡിയോയും ആക്കിയിട്ടുണ്ട്. ചുറ്റുപാടുമുള്ള സാധാരക്കാരുടെ ജീവിതവും സ്വപ്നങ്ങളും തമാശകളും എല്ലാമാണ് ശേഖറിന്റെ രചനാ വിഷയങ്ങൾ.
ടൈലറിംഗ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഭാര്യ പ്രിയ എല്ലാ പിന്തുണയും നൽകുന്നു. മക്കളായ പ്ലസ്ടു കഴിഞ്ഞ സ്‌നേഹയും ഒമ്പതാം ക്ലാസുകാരി ശ്വേതയും ഇപ്പോൾ അച്ഛന്റെ എഴുത്തുകൾ വായിച്ച് വിലയിരുത്തുന്നു.
കവിതകൾ പുസ്തകങ്ങളിലേക്ക്
സ്‌നേഹവീട് എന്ന സമൂഹ മാദ്ധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ശേഖറിന്റെ കവിതാ സമാഹാരം പുസ്തകമാക്കാനുള്ള ഒരുക്കം ആരംഭിച്ചു. തൂലികയും കടലാസും, വായനപ്പുര, അക്ഷരത്തുള്ളികൾ, അക്ഷര മലരുകൾ തുടങ്ങിയ നവ മാദ്ധ്യമ സാഹിത്യ കൂട്ടായ്മകളിൽ സജീവമാണ് ശേഖർ. പത്താം ക്ലാസ് വരെ മാത്രം പഠിച്ച ശേഖറിനെ അമ്മാവൻ ഹരിഹരനാണ് വായനയുടെ ലോകത്തെത്തിച്ചത്. വായനശാലയിൽ നിന്നെടുക്കുന്ന പുസ്തകങ്ങളും ആനുകാലികങ്ങളും പത്രങ്ങളും അമ്മാവൻ ശേഖറിനും ചെറുപ്പത്തിൽ വായിക്കാൻ നൽകിയിരുന്നു. അമ്മാവനാണ് തന്റെ സൃഷ്ടികളുടെ പ്രധാന നിരൂപകനെന്നാണ് ശേഖർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |