കോഴിക്കോട്: ഒമിക്രോൺ ഭീതി നില നിൽക്കുമ്പോഴും നിയന്ത്രണങ്ങൾക്ക് പുല്ലു വില കൽപ്പിച്ച് ജില്ലയിൽ ആഘോഷങ്ങളും സമര പരിപാടികളും തകൃതി. തുടങ്ങി ആളുകൾ കൂടുന്നിടങ്ങളിലെല്ലാം സാമൂഹ്യ അകലം പോലും മറന്നാണ് ആളുകൾ കൂടുന്നത്. സാമൂഹിക അകലം പാലിക്കാതെ ബീച്ച്, മാനാഞ്ചിറ , മിഠായിത്തെരുവ് വ്യാപാര സ്ഥാപനങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, വിപണന കേന്ദ്രങ്ങൾ, വഴിയോര വിപണികളിലും സാധനം വാങ്ങാനെത്തുന്നവരുടെ തിക്കും തിരക്കുമാണ്. പൊതു ഇടങ്ങളിൽ മാസ്‌ക് അണിയുന്നത് പോലും ജനം മറന്നു തുടങ്ങി. അതോടൊപ്പം ജില്ലയിൽ നടക്കുന്ന വിവിധ സാംസ്‌കാരിക, രാഷ്ട്രീയ പരിപാടികളിൽ നൂറു കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. പരിപാടികളിൽ പങ്കെടുക്കുന്ന നേതാക്കളും പരിപാടികൾക്ക് ശേഷം കൊവിഡ് പോസിറ്റീവായിക്കൊണ്ടിരിക്കുകയാണ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടി. പല വ്യാപാര കേന്ദ്രങ്ങളിലും എ.ടി.എമ്മുകളിലുമുള്ള ഹാൻഡ് വാഷ് കോർണറുകളും സാനിറ്റൈസറും അപ്രത്യക്ഷമായി. ജനങ്ങൾ ഇടയ്ക്കിടെ കൈകൾ കഴുകുന്നതും ഉപേക്ഷിച്ചു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള വീഴ്ചകൾ. മരണാനന്തരചടങ്ങുകൾ, കല്ല്യാണം, സാമൂഹിക,സാംസ്‌കാരിക പരിപാടികളിൽ അടച്ചിട്ട സ്ഥലങ്ങളിൽ പരമാവധി 75 പേർക്കും തുറസ്സായ സ്ഥലങ്ങളിൽ പരമാവധി 150 പേർക്കും മാത്രമേ പങ്കെടുക്കാൻ സാധിക്കുമെന്ന് പറയുമ്പോഴും ഇവിടങ്ങളിലെല്ലാം കൊവിഡ് ലംഘനങ്ങളാണ് നടക്കുന്നത്. ജില്ലയിലെ മുഴുവൻ ഓഡിറ്രോറിയങ്ങളും കല്യാണങ്ങളാലും മറ്റു പരിപാടികളാലും നിറഞ്ഞിരിക്കുകയാണ്. അവധി ആഘോഷിക്കാനായി ബീച്ചിലേക്കും മാനാഞ്ചിറയിലേക്കും മാളുകളിലേക്കും ആളുകൾ ഒഴുകിയെത്തുന്നു. അതേ സമയം കൊവിഡിന്റെ മൂന്നാം വരവിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും പരിശോധനകൾ പേരിന് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ഹൈറിസ്‌ക് ലോറിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരെ കർശനമായി നീരിക്ഷിക്കാനും ക്വാറന്റൈൻ ഉറപ്പാക്കാനും നിർദ്ദേശമുണ്ടെങ്കിലും പൂർണ്ണമായും പാലിക്കപ്പെടുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |