പത്തനംതിട്ട : കൊവിഡ് വീണ്ടും കുതിച്ചുയരുന്നതിനിടെ ജനറൽ ആശുപത്രിയിൽ വാക്സിൻ എടുക്കാൻ എത്തിയത് വലിയ ആൾക്കൂട്ടം. സാമൂഹിക അകലം നടപ്പായില്ല. മുതിർന്നവർക്കുളള കരുതൽ വാക്സിനും കുട്ടികൾക്കുള്ള വാക്സിനും എടുക്കാൻ ഇന്നലെ എത്തിയത് നാനൂറോളം ആളുകളാണ്. ഇവരെല്ലാം കൂട്ടംകൂടിയാണ് നിന്നത്. വാക്സിൻ വിതരണത്തിന് ആശുപത്രിയിൽ ഒരു കൗണ്ടർ മാത്രമാണുണ്ടായിരുന്നത്. കുട്ടികൾക്ക് പിങ്ക് കളർ ബോർഡ് വച്ച് പ്രത്യേക കൗണ്ടർ തുടങ്ങണമെന്ന നിർദേശം ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ നടപ്പായില്ല. കൗണ്ടറിൽ ഒരു നഴ്സ് മാത്രമാണ് വാക്സിൻ കുത്തിവയ്ക്കാനുമുണ്ടായിരുന്നത്. ജീവനക്കാരുടെ അഭാവം കാരണമാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഉച്ചയ്ക്ക് 12വരെ കുട്ടികൾക്കും അതിനുശേഷം രണ്ടുമണി വരെ അറുപത് കഴിഞ്ഞവർക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള വാക്സിനാണ് വിതരണം ചെയ്തതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, സാമൂഹിക അകലം പാലിക്കാതെ കുട്ടികളും മുതിർന്നവരും വാക്സിനെടുക്കാൻ മണിക്കൂറുകൾ ക്യൂ നിൽക്കുകയായിരുന്നു.
ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിലെ ഇടുങ്ങിയ മുറിയിലാണ് വാക്സിൻ കുത്തിവയ്ക്കുന്നത്. ഇതിന് മുന്നിലെ കാറ്റും വെളിച്ചവും ഇല്ലാത്ത ഇടനാഴിയിലാണ് വാക്സിനെടുക്കാനുള്ളവർ ക്യൂ നിന്നത്. പ്രായമായവർക്ക് ഇരിക്കാൻ കസേര പോലും ഉണ്ടായിരുന്നില്ല. വാക്സിനെടുത്തവർ നിരീക്ഷണത്തിലിരിക്കാൻ കസേരകൾ ആവശ്യത്തിനുണ്ടായിരുന്നില്ല. അകലം പാലിക്കാൻ ആൾക്കൂട്ടത്തിന് നിർദേശം നൽകാൻ ആരുമുണ്ടായിരുന്നില്ല. ജില്ലയിലെ മെഡിക്കൽ ഒാഫീസർമാർ അടക്കം കരുതൽ വാക്സിൻ എടുക്കാൻ എത്തിയത് ആൾക്കൂട്ടത്തിന് നടുവിലൂടെയാണ്.
'' ഒ.പിയ്ക്ക് സമീപം ഒരുകൗണ്ടർ കൂടി തുടങ്ങും. സാമൂഹിക അകലം പാലിക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ടോക്കൺ സംവിധാനം നടപ്പാക്കും.
ഡോ. താജ് പോൾ, ജനറൽ ആശുപത്രി സൂപ്രണ്ട്.
ഇന്നലെ വാക്സിൻ സ്വീകരിച്ചവർ : 350
കരുതൽ : 128, കുട്ടികൾ : 222
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |