കൊല്ലങ്കോട്: ഗായത്രിപ്പുഴയിൽ പത്തു കിലോമീറ്ററിനുള്ളിൽ ഇരുപതോളം തടയണകളിൽ മണ്ണടിഞ്ഞുകൂടി വെള്ളമില്ലാത്ത അവസ്ഥയിൽ. മീങ്കരഡാം മുതൽ കൊല്ലങ്കോട് ആലമ്പള്ളത്തിനുമിടയിലുള്ള തടയണകളിലാണ് വെള്ളമില്ലാത്തത്. തടയണ നിർമ്മാണത്തിലെ അപാകതയും അടിഞ്ഞുകൂടിയ മണ്ണ് മാറ്റാതായതുമാണ് വെള്ളക്കുറവിന് ഇടയാക്കിയത്.
ഭൂഗർഭജല സംവിധാനം നിലനിറുത്താനും സമീപ പ്രദേശങ്ങളിലെ കിണറുകൾ, കുളങ്ങൾ എന്നിവയിലും കാർഷികാവശ്യത്തിനും വെള്ളം ലഭ്യമാക്കുന്നതിന് തടയണകൾ സഹായകമാകും. എന്നാൽ ഇവിടെ അശാസ്ത്രീയ നിർമ്മാണം നടത്തിയതിനാൽ മഴക്കാലത്ത് വെള്ളം ഒഴുകി വരുമ്പോൾ അതേവേഗതയിൽ തടയണയിൽ നിൽക്കാതെ ഒഴുകിപ്പോകുന്ന സ്ഥിതിയാണ് ഇവിടെ ഉള്ളത്.
ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച തടയണ ഉപയോഗപ്പെടാത്തതിൽ നാട്ടുകാരിലും പ്രതിഷേധമുണ്ട്. നിലവിലെ തടയണകളിൽ ഷട്ടറുകൾ ഇല്ലാത്തതും വെള്ളം ഒഴുകി പോകാൻ കാരണമാകുന്നു.
സംഭരണശേഷിക്കനുസരിച്ച് വെള്ളം തടയണകളിൽ നിലനിറുത്തണം
ഇപ്പോഴുള്ള തടയണകളിൽ വെള്ളം ഒഴുകിപ്പോകുന്ന ചാലുകൾ രണ്ടടിയോളമോ അതിൽ കൂടുതൽ ഉയരത്തിലോ കോൺക്രീറ്റ് ചെയ്താൽ തടയണയുടെ സംഭരണശേഷി അനുസരിച്ച് വെള്ളം തടയണകളിൽ നിലനിറുത്താനാകും. ഇതോടെ ജില്ലയുടെ തെക്ക്- കിഴക്കൻ പ്രദേശമായ മുതലമട മുതൽ വടവന്നൂർ ആലമ്പള്ളം വരെയുള്ള ഇരുപതോളം തടയണകൾ ജലസമൃദമാകും. ഇതോടെ വരൾച്ചയിൽ നിന്നും രക്ഷനേടുന്നതോടൊപ്പം കുടിവെള്ളം, കാർഷികാവശ്യം, ഭൂഗർഭ ജലവിതാനം എന്നിവയക്കും സഹായകമാകും.
വർഷങ്ങൾക്കായി മണ്ണും ചെളിയും അടിഞ്ഞുകൂടിയതിനാൽ ജലസംഭരണത്തിന്റെ ശേഷി കുറയാൻ കാരണമായി. ത്രിതല പഞ്ചായത്തോ, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയോ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കാനും നടപടിയുണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |