പാലക്കാട്: പുതുവർഷത്തിൽ ജില്ലയിൽ കഴിഞ്ഞ നാലു ദിവസത്തിനിടെ നടന്ന മൂന്ന് വ്യത്യസ്ത അക്രമ സംഭവങ്ങളിൽ കൊലപ്പെട്ടത് നാലുപേർ. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ നാലുപേരുടെ ജീവനുകളാണ് പൊലിഞ്ഞത്. ഏഴിനാണ് പെരുവെമ്പിലും ആലത്തൂരിലും കൊലപാതകങ്ങൾ നടന്നത്. പെരുവെമ്പിൽ റോഡരികിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ സ്ത്രീയെ കണ്ടെത്തുകയായിരുന്നു. കൊടുവാൾകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതിക്കായി തിരിച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.
അതേ ദിവസംതന്നെ ആലത്തൂർ തോണിപ്പാടം അമ്പാട്ടുപറമ്പിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ബാപ്പുട്ടി എന്ന 63 വയസുകാരൻ കമ്പിവടി കൊണ്ട് തലക്കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ അബ്ദുൾറഹ്മാൻ (55), മകൻ ഷാജഹാൻ (27) എന്നിവരെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് 17 വയസുകാരനെ തൃശൂർ ജൂവൈനൽ ഹോമിലേക്ക് അയച്ചിരിക്കുകയാണ്. അബ്ദുൾറഹ്മാന്റെ വീട്ടിലെ തൊഴുത്തിലെ പശുവിനെ കഴുകുന്ന വെള്ളം ബാപ്പുട്ടിയുടെ വീടിന് മുന്നിലൂടെ ഒഴുകുന്നത് സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിനിടയാക്കിയത്. ഈ രണ്ട് കൊലപാതകളുടെ നടുക്കംമാറുന്നതിന് മുമ്പെയാണ് ഇന്നലെ രാവിലെ പുതുപ്പരിയാരം ഓട്ടൂർക്കാട്ടിലെ വീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇത്തരത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഓരോ വർഷവും ശരാശരി 20 കൊലപാതകങ്ങളും 30 കൊലപാതക ശ്രമങ്ങളും ജില്ലയിൽ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ജില്ലയിൽ കഴിഞ്ഞ അഞ്ചുവർഷത്തെ കൊലപാതകങ്ങളുടെ കണക്ക്
(വർഷം, കൊലപാതകം, കൊലപാതകശ്രമം)
2017 - 27- 40
2018- 19 - 43
2019- 18 - 36
2020 -29 - 47
2021- 18- 33
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |