കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇതുവരെ പുറത്തുവന്നത് മലഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ,
വരും ദിവസങ്ങളിൽ കൂടുതൽ പേർ തെളിവുകളുമായി രംഗത്തുവരുമെന്നും നടൻ ദിലീപിനെതിരെ ഗുരുതര വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപടക്കം ആറു പേർ ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൂഢാലോചനക്കേസിൽ ദിലീപിനെതിരായ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറി. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ വിശദമായ തെളിവുകൾ കൈവശമുണ്ട്. ഇക്കാര്യങ്ങളടക്കം ഇന്ന് കോടതിയെ ബോധിപ്പിക്കുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു . ഇന്നലെ ഉച്ചയോടെയാണ് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായത്.ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ പ്രതികൾ ആലുവ കൊട്ടാരക്കടവിലുള്ള ദിലീപിന്റെ 'പത്മസരോവരം' വീട്ടിൽ ഗൂഢാലോചന നടത്തിയതെന്ന് ബാലചന്ദ്രകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. രഹസ്യമൊഴി ഇന്ന് എറണാകുളം ഫസ്റ്റ് ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തും.
ഭീഷണിയുണ്ടെന്ന്
സംവിധായകൻ
ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ശേഷം തനിക്ക് ഭീഷണിയുണ്ടെന്ന് ബാലചന്ദ്രകുമാർ. ദിലീപിന്റെ സുഹൃത്തായ നിർമ്മാതാവ് തന്റെ വീടിനെക്കുറിച്ചും മറ്റും അന്വേഷിച്ചതിന്റെ തെളിവുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഭീഷണി ഭയന്നാണ് പലരും ദിലീപിനെതിരെ സാക്ഷി പറയാത്തത്. കേസിലെ പ്രതി പൾസർ സുനിയടക്കം പുറത്തിറങ്ങിയാൽ വക വരുത്തും. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടിൽ വച്ച് സഹോദരൻ അടക്കമുള്ളവരോട് 'അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നും, എസ്.പി കെ.എസ് സുദർശന്റെ കൈ വെട്ടണ'മെന്നും പറഞ്ഞിട്ടുണ്ട്.
ശബ്ദം ദിലീപിന്റേത്
സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് തെളിവുണ്ട്. കൂറുമാറ്റാൻ സാമ്പത്തികവും കായികവുമായ ശ്രമങ്ങൾ നടന്നിരുന്നു. ഇതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി. സാക്ഷികളെ ദിലീപിന്റെ സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സുരാജും സ്വാധീനിച്ചതിന് കൃത്യമായ തെളിവുണ്ട്. സാക്ഷി സാഗർ കൂറുമാറിയതിന്റെ വിശദാംശങ്ങളുമുണ്ട്. ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാവുന്ന ഇരുപതോളം ക്ലിപ്പിംഗുകളും. ദിലിപിന്റെ ഭാര്യയുടെയടക്കം ശബ്ദമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുമായി താൻ ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ ദിലീപ് അതിനു തെളിവ് നൽകണമെന്നും ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |