ചിറ്റൂർ: തമിഴ്നാട്ടിൽ നിന്നും അമിതഭാരം (കരിങ്കല്ല് )കയറ്റി വന്ന 11 ടോറസ് ലോറികൾ വിജിലൻസ് സംഘം പിടികൂടി. ബുധനാഴ്ച്ച രാവിലെ 6ന് നടുപ്പുണി ചെക്ക്‌പോസ്റ്റ് വഴി വന്ന മൂന്ന് ലോറികളും ഊടുവഴികളിലൂടെ വന്ന എട്ട് ലോറികളുമാണ് മേനോൻപാറയിൽ നിന്നും പിടികൂടിയത്. അതിർത്തിയിലെ ചെക്ക്‌പോസ്റ്റുകൾ വഴി വരുന്ന വാഹനങ്ങൾ പരിശോധിക്കാതെ ഉദ്യോഗസ്ഥർ കൈമടക്ക് വാങ്ങി കടത്തിവിടുകയാണെന്ന് വിജിലൻസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും കൊല്ലം, കോട്ടയം,ആലുവ, പെരുമ്പാവൂർ ഭാഗത്തേക്കാണ് കരിങ്കല്ല് കൊണ്ടുപോകുന്നത്. 35 ടൺ ഭാരം അനുവധിച്ച ടോറസ് ലോറികളിൽ 55 ടൺ വരെ ഭാരം കയറ്റിയാണ് വന്നിരുന്നത്. ആർ.ടി.ഒയ്ക്ക് കൈമാറിയ ലോറികൾക്ക് അമിത ഭാരം കയറ്റിയ ഒരു ടണ്ണിന് 10000 രൂപയും അതിൽ കൂടുതൽ വരുന്ന ഓരോ ടണ്ണിനം 2000 രൂപ വീതം 11 വാഹനങ്ങളിൽ നിന്നായി 367500 രൂപ പിഴ ഈടാക്കി വാഹനങ്ങൾ വിട്ടയച്ചു.
വിജിലൻസ് ഡിവൈ.എസ്.പി എസ്. ഷംസുദ്ദീൻ, ഇൻസ്‌പെക്ടർ എ.ജെ. ജോൻസൺ, എസ്.ഐമാരായ ജി. മുരളി പ്രസാദ്, പി.കെ. സന്തോഷ്, എ.എസ്.ഐ വി. ബൈജു, സീനിയർ സി.പി ഒ പി.ആർ. രമേഷ്, കെ. ഉവൈസ്, എ.ആർ ബ്രീസ്, സി.പി.ഒ പി. പ്രമോദ്, വി. സന്തോഷ്, ഗസറ്റഡ് ഓഫീസർ കഞ്ചിക്കോട് ജി.വി.എച്ച്.എസ് പ്രിൻസിപ്പൽ എസ്. സുജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |