പാലക്കാട്: കൊവിഡ് കാലത്ത് ട്രെയിൻ ഗതാഗതം പൂർണ്ണതോതിൽ ഉണ്ടായിരുന്നില്ലെങ്കിലും അപകടങ്ങൾക്ക് കുറവില്ല.
ഒന്നും രണ്ടും കൊവിഡ് തരംഗത്തെ തുടർന്ന് ട്രെയിൻ ഗതാഗതം രണ്ട് വർഷത്തോളമായി ഭാഗികമായെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇതൊന്നും അപകടത്തിൽപ്പെട്ട് മരിക്കുന്നവരുടെ എണ്ണത്തിലും കുറവിനിടയാക്കിയില്ല. 2021 ജനുവരി മുതൽ ഡിസംബർ വരെ പാലക്കാട് ഡിവിഷൻ പരിധിയിൽ 171 അപകടങ്ങളിലായി 162 പേരാണ് മരിച്ചത്. 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ നവംബറിൽ മാത്രം 38ഓളം പേർ മരിച്ചിട്ടുണ്ട്.
ജീവൻ നഷ്ടമാക്കുന്നത് അശ്രദ്ധ
മുൻവർഷത്തേക്കാൾ അപകടനിരക്കിൽ അഞ്ചിരട്ടി വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ട്രെയിൻ ഗതാഗതം കുറഞ്ഞിട്ടും അപകടത്തിന് മുഖ്യകാരണം ജനങ്ങളുടെ അശ്രദ്ധയാണെന്ന് അധികൃതർ പറഞ്ഞു. ട്രെയിൻ വരുമ്പോൾ ട്രാക്ക് മുറിച്ച് കടക്കുകയും ഇതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനാൽ ട്രെയിൻ വരുന്നത് അറിയാതെയുമാണ് പലരും അപകടത്തിൽപ്പെടുന്നത്.
ആളില്ലാ ലെവൽ ക്രോസിനേക്കാൾ ട്രാക്കിലാണ് കൂടുതൽ മരണം സംഭവിക്കുന്നത്. ഇത്തരം അപകടം തടയുന്നതിന് പരിസരപ്രദേശത്തെ ജനങ്ങൾക്ക് റെയിൽവേ ബോധവ്തകരണ ക്ലാസുകളുൾപ്പെടെ നൽകുന്നുണ്ട്. ഇതിന് പുറമെ റെയിൽവേയുടെ സുരക്ഷാ പാളിച്ചകളും പരിഹരിച്ചു വരുന്നുണ്ട്.
കള്ളക്കടത്തും വർദ്ധിച്ചു
ട്രെയിൻ മാർഗ്ഗമുള്ള ലഹരിക്കടത്തും നികുതിവെട്ടിപ്പും കഴിഞ്ഞ വർഷം കൂടുതലാണ്. എന്നാൽ ഇത്തരം പ്രവർത്തനം തടയാൻ റെയിൽവേ സംരക്ഷണസേനക്ക് കഴിഞ്ഞതായി കമാൻഡന്റ് ജിതിൻ ബി. രാജ് പറഞ്ഞു. ഇതിനെതിരെ റെയിൽവേയും ആർ.പി.എഫും ബോധവത്കരണം നടത്തുന്നുണ്ട്. കൊവിഡ് കാലത്താണ് ട്രെയിൻ വഴിയുള്ള കള്ളക്കടത്ത് കൂടുതൽ വർദ്ധിച്ചത്. 41.53 കോടി രൂപയുടെ നികുതിവെട്ടിപ്പ് തടഞ്ഞു. കഴിഞ്ഞ വർഷം മാത്രം 167 കഞ്ചാവു കേസുകളാണ് പിടികൂടിയത്. വിദേശമദ്യം കടത്തിയതുമായി ബന്ധപ്പെട്ട് 213 കേസുകൾ രജിസ്റ്റർ ചെയ്തു. 41 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 68 കിലോഗ്രാം സ്വർണ്ണവും 124 കിലോഗ്രാം വെള്ളിയും പിടികൂടി. രക്ഷിതാക്കളില്ലാതെ സ്റ്റേഷനിലെത്തിയ 109 കുട്ടികളെ ചൈൽഡ് ലൈൻ സഹായത്തോടെ വീടുകളിലെത്തിക്കുകയും ചെയ്തു. കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക സ്വകാഡിനെ നിയോഗിച്ചിട്ടുണ്ടെന്ന് ആർ.പി.എഫ് കമാൻഡന്റ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |