ആലപ്പുഴ: സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള സൈക്കിൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് ചട്ടങ്ങൾ നിർമ്മിക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. നടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറിക്കും ട്രാൻസ്പോർട്ട് കമ്മിഷണർക്കും കമ്മിഷൻ നിർദ്ദേശം നൽകി.
നടപടികൾ വൈകിയാൽ സുരക്ഷ ഉറപ്പാക്കാൻ വിശദമായ ഉത്തരവുകൾ പുറപ്പെടുവിക്കണം. ഗതാഗത, ആഭ്യന്തരവകുപ്പ് സെക്രട്ടറിമാർ, സംസ്ഥാന പൊലീസ് മേധാവി, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവർ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ അംഗം കെ. നസീർ ഉത്തരവിൽ നിർദ്ദേശിച്ചു.
ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ സ്‌കൂൾ പരിസരങ്ങളിലും റോഡുകളിലും രാവിലെയും വൈകുന്നേരവും ഡ്യൂട്ടിക്ക് നിയോഗിക്കണം. പൊലീസ് മൊബൈൽ - ബൈക്ക് പട്രോളിംഗ് സ്‌കൂൾ സോൺ റോഡുകളിൽ സ്ഥിരമായി ക്രമീകരിക്കാനും നടപടി റിപ്പോർട്ട് 90 ദിവസത്തിനുള്ളിൽ നൽകാനും കമ്മിഷൻ നിർദേശിച്ചു. റോഡിൽ സൈക്കിൾ യാത്രക്കാരടക്കമുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മോട്ടോർ വാഹന റഗുലേഷൻ കർശനമായി നടപ്പാക്കണം.
ചട്ടങ്ങൾ നിർമ്മിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുള്ളതിനാൽ ചട്ടങ്ങൾ കൊണ്ടുവരുകയോ കേരള മോട്ടോർ വാഹന ചട്ടങ്ങൾ പരിഷ്‌കരിക്കുകയോ ചെയ്യണം. കുട്ടികൾ സൈക്കിൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും സംബന്ധിച്ച് വിവിധ വകുപ്പുകൾ ബോധവത്കരണ ക്ലാസുകൾ നടത്തണം. വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ട്രാൻസ് പോർട്ട് വകുപ്പ് എന്നിവർ നടപടി സ്വീകരിക്കണം. ബാലാവകാശ പ്രവർത്തക സുനന്ദ കമ്മിഷന് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ്.
മറ്റ് മാർഗനിർദേശങ്ങൾ
1. സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയാകണം ചട്ടങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കേണ്ടത്
2. രാത്രി സൈക്കിൾ യാത്ര നടത്തുന്നവർ സൈക്കിളിൽ റിഫ്ളക്ടറുകൾ ഘടിപ്പിക്കണം
3. ലൈറ്റ് ഉറപ്പാക്കണം. ഹെൽമെറ്റ്, റിഫ്ളക്ട് ജാക്കറ്റ് എന്നിവ ധരിക്കണം
4. അമിത വേഗതയിലുള്ള യാത്രകൾ നിയന്ത്രിക്കണം
5. സൈക്കിൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം
6. റോഡുകളിൽ സൈക്കിൾ യാത്രയ്ക്ക് പ്രത്യേക ഭാഗം അടയാളപ്പെടുത്തണം
7. വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിന് നടപടിയെടുക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |