സജീവമല്ലാത്തവരെ ഒഴിവാക്കിയും പുതിയ ഗുണ്ടകളെ ചേർത്തും ലിസ്റ്റ് പുതുക്കുമെന്ന് കമ്മിഷണർ
തിരുവനന്തപുരം:ഗുണ്ടകളെ കരുതൽ തടങ്കലിലാക്കുകയും നാടുകടത്തുകയും ചെയ്യുന്നതിനായി 10ദിവസത്തിനകം തലസ്ഥാനത്തെ ഗുണ്ടാലിസ്റ്റ് പുതുക്കുമെന്ന് സിറ്രി പൊലീസ് കമ്മിഷണർ ജി.സ്പർജ്ജൻകുമാർ. നേരത്തേയുള്ള ലിസ്റ്റിൽ സജീവ ഗുണ്ടകളല്ലാത്ത നിരവധി പേർ കടന്നുകൂടിയിരുന്നു. ഇവരെ ഒഴിവാക്കി അപകടകാരികളായ പുതിയ ഗുണ്ടകളെയും ഗുണ്ടാത്തലവന്മാരെയും ഉൾപ്പെടുത്തിയാവും ഗുണ്ടാലിസ്റ്റ് പുതുക്കുക.ഇതിനുള്ള നിർദേശം എല്ലാ സ്റ്റേഷനുകൾക്കും നൽകിയതായി കമ്മിഷണർ കേരളകൗമുദിയോട് പറഞ്ഞു.
സമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാവുന്ന കെടുംകുറ്റവാളികളെ ഒരുവർഷം വരെ കരുതൽ തടങ്കലിലാക്കാനും ജില്ലയ്ക്ക് പുറത്തേക്ക് നാടുകടത്താനും കാപ്പ നിയമം ചുമത്തണം. ഇതിനു മുന്നോടിയായാണ് ഗുണ്ടാലിസ്റ്റ് പുതുക്കുന്നത്. കൊള്ളപ്പലിശക്കാർ,അംഗീകൃതമല്ലാത്ത പണമിടപാടുകാർ,വസ്തുക്കൾ തട്ടിയെടുക്കുന്നവർ, ഹവാലയിടപാടുകാർ, ഗുണ്ടാപ്പിരിവുകാർ,അനാശാസ്യക്കാർ,ഗുണ്ടകൾ,ബ്ലേഡ്-മണൽ മാഫിയ,കള്ളനോട്ടടിക്കാർ,മയക്കുമരുന്ന്-വ്യാജമദ്യ ഇടപാടുകാർ എന്നിവർക്കെതിരെ കാപ്പ ചുമത്താം.ദുരുപയോഗം ഒഴിവാക്കാൻ കർശന പരിശോധനകൾക്ക് ശേഷമാണ് കാപ്പ ചുമത്തുക.
ഗുണ്ടാ ലിസ്റ്റിലുള്ളവരുടെ 7വർഷത്തെ കേസുകളാണ് കാപ്പ ചുമത്താനായി പരിഗണിക്കുക. 5വർഷമെങ്കിലും ശിക്ഷ കിട്ടാവുന്ന ഒരു കേസെങ്കിലുമുണ്ടാവണം.അല്ലെങ്കിൽ ഒന്നുമുതൽ അഞ്ചുവർഷം വരെ ശിക്ഷിക്കപ്പെടാവുന്ന രണ്ട് കേസുകൾ. അതുമല്ലെങ്കിൽ മൂന്ന് കേസുകൾ വിചാരണ ഘട്ടത്തിലായിരിക്കണം.ഇവർക്കെതിരെ സി.ആർ.പി.സി 170-ാംവകുപ്പുപ്രകാരം കേസെടുക്കും.ആദ്യം നല്ലനടപ്പ് വിധിച്ചിട്ടും രക്ഷയില്ലെങ്കിൽ ഒരുവർഷം കരുതൽ തടങ്കലിലാക്കും. ജില്ലാ മജിസ്ട്രേറ്റായ കളക്ടർക്കും ഐ.ജിക്കും ഗുണ്ടകളെ ഒരുവർഷംവരെ സ്വന്തം ജില്ലയിൽ നിന്ന് നാടുകടത്താനും അധികാരമുണ്ട്.രേഖകളെല്ലാം കൃത്യമല്ലെങ്കിൽ ഗുണ്ടാനിയമം ചുമത്തി കരുതൽ തടങ്കലിലാക്കാനാവില്ല.കാപ്പ ചുമത്തിയാലും ശിക്ഷയിൽ നിന്ന് ഗുണ്ടകൾ ഊരിപ്പോരും.
നഗരത്തിലെ 12ഗുണ്ടകൾക്ക് മേൽ കാപ്പ ചുമത്താനുള്ള ശുപാർശയിൽ കളക്ടർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.ഇതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് കമ്മിഷണർ പറഞ്ഞു.കാപ്പ ചുമത്തി നാടുകടത്താൻ ഐ.ജി റാങ്കുള്ള കമ്മിഷണർക്ക് അധികാരമുണ്ട്.നാടുകടത്തണമെന്ന ശുപാർശയിൽ ഒരു ഗുണ്ടയുടെ ഹിയറിംഗ് ഇന്ന് നടത്തുന്നുണ്ടെന്ന് കമ്മിഷണർ പറഞ്ഞു. ശുപാർശകളിൽ നടപടിയെടുക്കാതെ ഒന്നുപോലും ശേഷിക്കുന്നുമില്ല.നാടുകടത്തപ്പെട്ടവരെ സ്ഥിരമായി നിരീക്ഷിക്കാനും നഗരത്തിൽ കടക്കുന്നില്ലെന്ന് ഉറപ്പാക്കാനും സംവിധാനമുണ്ടാക്കുമെന്നും സ്പർജ്ജൻ കുമാർ പറഞ്ഞു.
ഗുണ്ടകളെ കരുതൽ തടങ്കലിലാക്കാനും സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും സംവിധാനമുണ്ടാക്കും.നഗരത്തിലെ മാഫിയ-ഗുണ്ടാ സംഘങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പരിശോധിച്ച് നടപടിയെടുക്കും. വാറണ്ടുകൾ നടപ്പാക്കുന്നതിലും ശ്രദ്ധയുണ്ടാവും.ഗുണ്ടാലിസ്റ്റിൽപ്പെട്ട ശേഷം ഒളിവിൽ കഴിയുന്നവരെ പിടികൂടും. കേസന്വേഷണങ്ങൾ വേഗത്തിലാക്കും.മോഷണം, പിടിച്ചുപറി എന്നിവ തടഞ്ഞും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടഞ്ഞും നഗരം സുരക്ഷിതമാക്കും- കമ്മിഷണർ വ്യക്തമാക്കി.
"ഗുണ്ടാ ലിസ്റ്റ് പുതുക്കുന്നതോടെ പുതിയ കുറ്റവാളികൾക്കെതിരെയും നടപടിയെടുക്കാനാവും. ഗുണ്ടകളുടെ കേസുകളുടെ എണ്ണവും ശിക്ഷിക്കപ്പെട്ട കാലയളവും വിചാരണയിലുള്ള കേസുകളുമടക്കം സമഗ്ര വിവരങ്ങൾ സ്റ്റേഷനുകളിൽ ശേഖരിക്കും"
-ജി.സ്പർജ്ജൻ കുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |