തിരുവനന്തപുരം:ജില്ലയിൽ രോഗവ്യാപനം രൂക്ഷമാകുന്നുവെന്നതിന്റെ ഉദാഹരണമാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയാതെ നിൽക്കുന്നത്.കഴിഞ്ഞ ദിവസം ഏഴായിരത്തിനടുത്ത് പ്രതിദിന രോഗികളുണ്ടായിരുന്ന ജില്ലയിൽ ഇന്നലെ 5684 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ 45.8 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കഴിഞ്ഞ ദിവസത്തേതിൽനിന്നും ഇന്നലെ ടി.പി.ആർ 2.0 ശതമാനം താഴ്ന്നെങ്കിലും ആശ്വാസിക്കാറിയിട്ടില്ലെന്നാണ് വിലയിരുത്തുന്നത്.വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകാം.
ജില്ലയിലെ 12 കോളേജുകളടക്കം 35 ക്ലസ്റ്ററുകൾ രൂപപ്പെട്ടത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.ഇവിടങ്ങളിൽ നിന്നുമാണ് രോഗവ്യാപനം രൂക്ഷമായതെന്നാണ് വിലയിരുത്തൽ.കൂടുതൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്ത കോളേജുകൾ അടച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ 43,944 രോഗികളാണ് ജില്ലയിൽ സ്ഥിരീകരിച്ചത്.നേരത്തെ നഗരപരിധിയിലാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ഗ്രാമമേഖലയിലും കൊവിഡ് വ്യാപനം കൂടിയിട്ടുണ്ട്.രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ ആരോഗ്യവകുപ്പിനും സിറ്റി,ജില്ലാ പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ 7 സി.എഫ്.എൽ.ടി.സി കൾക്ക് പുറമെ രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ സി.എഫ്.എൽ.ടി.സികൾ തുറക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊവിഡ് ഇന്നലെ
രോഗികൾ - 5684
രോഗമുക്തി - 1206
ചികിത്സയിലുള്ളവർ - 40,701
ടി.പി.ആർ- 45.8 ശതമാനം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണം
തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഇന്ന് മുതൽ ഒ.പിടിക്കറ്റ് വിതരണം രാവിലെ എട്ടു മുതൽ 12 വരെയായി നിജപ്പെടുത്തി. ചികിത്സയ്ക്കെത്തുന്ന രോഗി അവശനിലയിലാണെങ്കിൽ രണ്ടുപേരെയും മറ്റുള്ള രോഗികൾക്ക് ഒരാളെയും സഹായിയായി അനുവദിക്കും. സന്ദർശകർക്ക് കർശന വിലക്കേർപ്പെടുത്തിയതായും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |