പത്തനംതിട്ട : ആദ്യമായി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഇന്നലെ 2012 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ കൊവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് കണക്കുകൾ ഇത്രയധികം വർദ്ധിക്കുന്നത്. രോഗ ബാധിതരായ നാല് പേർ ഇന്നലെ മരിച്ചു. ജില്ലക്കാരായ 8370 പേർ ചികിത്സയിലാണ്.
ബി കാറ്റഗറിയിൽ
കൊവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി.
ജില്ലയിലെ രോഗവ്യാപന നിരക്ക് സംസ്ഥാന ശരാശരിയോട് അടുക്കുകയാണ്. പത്തനംതിട്ട ജനറൽ ആശുപത്രി അടക്കം കൊവിഡ് ഐ.സി.യു രോഗികൾ വർദ്ധിക്കുകയാണ്. 30 പേരാണ് ജനറൽ ആശുപത്രിയിൽ ഐ.സിയുവിൽ കഴിയുന്നത്. ജില്ലാ ആശുപത്രിയിൽ 17 പേർചികിത്സയിലുണ്ട്. പത്തനംതിട്ട ഡിവൈ.എസ്.പി അടക്കമുള്ള ഭൂരിപക്ഷം പൊലീസ് ഉദ്യോഗസ്ഥരും രോഗബാധിതരായി നിരീക്ഷണത്തിലാണ്.
ജാഗ്രത സമിതി സജീവമല്ല
ജില്ലയിൽ കൊവിഡ് ജാഗ്രതാസമിതി സജീവമല്ല. വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നവർ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെടണം. എന്നാൽ കോൾസെന്റർ തുടങ്ങണമെന്നുമുള്ള നിർദ്ദേശമുണ്ടെങ്കിലും ഔദ്യോഗികമായി അറിയിച്ചിട്ടില്ലായെന്ന കാരണത്താൽ പഞ്ചായത്തുകൾ ഇതുവരെ കോൾസെന്ററുകൾ ആരംഭിച്ചിട്ടില്ല.
ബി കാറ്റഗറിയിലെ നിയന്ത്രണങ്ങൾ:
1.രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ, സാമുദായിക പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിചേരലുകളും അനുവദിക്കില്ല.
2. മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം
3.വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് പരമാവധി 20 ആളുകൾ.
4. ഞായറാഴ്ചകളിൽ അവശ്യസർവീസുകൾ മാത്രം
നിർദേശങ്ങൾ
രണ്ടു വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അമ്മമാർ, കാൻസർ രോഗികൾ, തീവ്രരോഗ ബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാം. സർക്കാർ ഡോക്ടറുടെ (അലോപ്പതി) സാക്ഷ്യപത്രം നൽകണം.
മാളുകൾ, കല്യാണഹാളുകൾ, തീം പാർക്കുകൾ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാനിറ്റൈസർ ഉപയോഗം, സാമൂഹിക അകലം ഉൾപ്പടെയുള്ള എല്ലാ കൊവിഡ് മാനദണ്ഡങ്ങളും ഉറപ്പാക്കുന്നത് സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമാണ്.
ഒൻപതാം ക്ലാസ് വരെയുള്ള അദ്ധ്യയനം രണ്ടാഴ്ചത്തേക്ക് ഓൺലൈനിൽ.
തെറാപ്പി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകൾക്ക് ഇത് ബാധകമല്ല.
"രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്, പരമാവധി മുൻ കരുതലുകൾ സ്വീകരിച്ച് പ്രവർത്തിക്കണം . "
ഡോ. എൽ.അനിതാകുമാരി
ഡി.എം.ഒ
വ്യാപാര സ്ഥാപനങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. കടകളിൽ ആൾക്കൂട്ടം കുറയ്ക്കുക
2. പ്രവേശന കവാടത്തിൽ മാസ്‌ക് , സാനിട്ടൈസർ എന്നിവ ലഭ്യമാക്കുക.
3. തെർമൽ സ്‌കാനറുകൾ ഉപയോഗിക്കുക
4. കടകളിൽ എ.സി പ്രവർത്തിപ്പിക്കാതിരിക്കുക.
5. മാസ്‌കും ഗ്ലൗസും ഉപയോഗിക്കുക.
6. പണം കൈമാറിയതിന് മുമ്പും ശേഷവും കൈകൾ സാനിട്ടൈസ് ചെയ്ത് അണുവിമുക്തമാക്കുക. ഓൺലൈൻ മുഖേന പണം അടയ്ക്കുന്നതിന് പ്രോത്സാഹിപ്പിക്കുക.
7. ചെറിയ ലക്ഷണങ്ങളുള്ളവരെ താൽകാലികമായി മാറ്റുക.
8. ഡോർ ഹാൻഡിലുകൾ കൃത്യമായ ഇടവേളകളിൽ സാനിട്ടൈസ് ചെയ്യുക.
9. ഓഫറുകൾ പ്രഖ്യാപിച്ച് ആൾക്കൂട്ടം ഉണ്ടാക്കരുത്.
10. വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർ സുരക്ഷ ഉറപ്പാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |