വാർഷികം പിന്നിട്ട് ഉയരങ്ങളിലേയ്ക്ക് ഓൺലൈൻ ഫ്ലിപ്പ് മാസിക
ആലപ്പുഴ: ഒരു വർഷം കൊണ്ട് 188 എഴുത്തുകാർക്ക് അവസരം നൽകി ഓൺലൈൻ മാസികയായ 'ചിറക് ' ഉയരങ്ങളിലേക്ക് പറക്കുന്നു. സർഗാത്മക രചനകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എഴുത്തുകാരനായ ആലപ്പുഴ ബീച്ച് വാർഡ് പരുത്തിയിൽ പി.ജെ.ആന്റണി (40) കഴിഞ്ഞ വർഷം ജനുവരിയിൽ ആരംഭിച്ച ഓൺലൈൻ ഫ്ലിപ്പ് മാസികയായ ചിറകാണ് അറിയപ്പെടാതെ കിടന്ന കലാകാരന്മാരുടെ ചിന്തകൾക്ക് ചിറക് മുളപ്പിച്ചത്. തന്റെ കവിതകൾക്കും കഥകൾക്കുമൊപ്പം നാട്ടുകാരായ സുഹൃത്തുകളുടെ രചനയും ഉൾപ്പെടുത്തിയാണ് ആന്റണി ചിറകിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത്. നവമാദ്ധ്യമ കൂട്ടായ്മകളിൽ ശ്രദ്ധിക്കപ്പെട്ടതോടെ, ഓരോ മാസവും രചനകൾ നൽകുന്ന കലാകാരന്മാരുടെ എണ്ണവും കൂടി വന്നു. ഇന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള നൂറുകണക്കിന് മലയാളികളാണ് ചിറകിന്റെ എഴുത്തുകാരും വായനക്കാരുമായുള്ളത്. കഥയ്ക്കും കവിതയ്ക്കും പുറമേ, സിനിമാനിരൂപണം, ലേഖനങ്ങൾ, യാത്രാവിവരണം, പെയിന്റിംഗുകൾ, കാർട്ടൂൺ, കാമറയിൽ പകർത്തിയ ചിത്രങ്ങൾ, രണ്ട് വരി ചിന്തകൾ എന്നിവയും ഓരോ ലക്കത്തിലും പ്രസിദ്ധപ്പെടുത്തുന്നു.
മാദ്ധ്യമസ്ഥാപനത്തിലെ ഡി.ടി.പി ഓപ്പറേറ്റർ കൂടിയായ ആന്റണിയുടെ ഒറ്റയാൾ പ്രയത്നമാണ് ചിറകിന്റെ അടിത്തറ. വാട്സാപ്പ് ഗ്രൂപ്പുകൾ വഴി രചനകൾ സ്വീകരിക്കുക, എഡിറ്റിംഗ്, ഡിസൈൻ, പി.ഡി.എഫാക്കുക, ഫ്ലിപ്പ് ബുക്കായി പ്രസിദ്ധീകരിക്കുക വരെ മുഴുവൻ ജോലികളും ഇദ്ദേഹം ഒറ്റയ്ക്കാണ് ചെയ്യുന്നത്. ഇന്റർനെറ്റുള്ള എല്ലായിടത്തും ചിറക് പറന്നെത്തുന്നു. കാവാലം ബാലചന്ദ്രൻ, കുരീപ്പുഴ ശ്രീകുമാർ, പി.ജെ.ജെ.ആന്റണി, പവിത്രൻ തീക്കുനി, എസ്.കണ്ണൻ, ഡി.യേശുദാസ്, പുന്നപ്ര ജ്യോതികുമാർ തുടങ്ങിയ പ്രശസ്തർക്കൊപ്പം പുതുമുഖങ്ങൾക്കും അവസരം നൽകുന്നുവെന്നതാണ് ചിറകിന്റെ പ്രത്യേകത. മാസിക ഓൺലൈനായതിനാൽ കൂടുതൽ രചനകൾ ലഭിക്കുന്ന മുറയ്ക്ക് പേജിന്റെ എണ്ണവും കൂട്ടും. അങ്ങനെ അറുപതിലധികം പേജുകളുമായും ചിറക് പുറത്തിറങ്ങിയിട്ടുണ്ട്. ചിറകിൽ പ്രസിദ്ധീകരിച്ച തങ്ങളുടെ സൃഷ്ടിക്ക് ലഭിച്ച അനുമോദനങ്ങൾ എഴുത്തുകാർ വിളിച്ചുപറയാറുള്ളത് ഹൃദ്യമായ അനുഭവമാണെന്ന് ആന്റണി പറയുന്നു. വായനക്കാരുടെ എണ്ണം കൂടിയതോടെ, കുറഞ്ഞ നിരക്കിൽ വരിക്കാരെ ചേർക്കാനും ആരംഭിച്ചു. പിതാവ് ജോസഫ്, ഭാര്യ മാർട്ടീന, മകൻ സക്കറിയാസ് എന്നിവരടങ്ങുന്ന കുടുംബം ആന്റണിക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |