കോട്ടയം: ഉത്സവപരിപാടികൾ കൊവിഡ് നിയന്ത്രണത്താൽ മുടങ്ങിയത് ഇനി പഴങ്കഥ. പ്രമുഖ ക്ഷേത്രങ്ങൾ വമ്പൻ പരിപാടികളുമായി ഉത്സവ ലഹരിയിലായി. രണ്ടു വർഷമായി പട്ടിണിയിലായിരുന്ന നൂറ് കണക്കിന് കലാകാരന്മാർക്ക് ഇനി നല്ല കാലം. ദിവസം മൂവായിരത്തോളം രൂപ ചെലവഴിച്ച് ആനകളെ തീറ്റിപ്പോറ്റിയ ആന ഉടമസ്ഥർക്കും ആശ്വസിക്കാം. കച്ചവടക്കാർക്കും ഇനി കൊയ്ത്തുകാലം .
നാളെയാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രോത്സവത്തിന് കൊടിയേറുക. കഥകളി അടക്കം ക്ഷേത്രകലകൾക്കാണ് പ്രാധാന്യമെങ്കിലും ആളെ കൂട്ടാൻ ചലച്ചിത്രതാരം ജയറാമിന്റെ നേതൃത്വത്തിൽ 111 കലാകാരന്മാർ പങ്കെടുക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം ഏഴര പൊന്നാന ദർശനദിവസമുണ്ട്. പള്ളിവേട്ടയ്ക്ക് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഒരുക്കുന്ന പഞ്ചാരിമേളവുമുണ്ട്. എഴുന്നള്ളത്തിന് എട്ട് ആനകളാണുള്ളത്.
തിരുനക്കര പകൽ പൂരത്തിന് 22 ആനകൾ
ഇക്കുറി ഏറ്റുമാനൂരിൽ കൊടിയിറങ്ങുമ്പോൾ തിരുനക്കര ഉത്സവത്തിന് കൊടിയേറും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം 22 ആനകളുമായി പകൽപൂരം അരങ്ങറുന്നു. തിരുനക്കര ശിവന് പുറമേ ചിറയ്ക്കൽ കാളിദാസൻ, കിരൺ നാരായണൻകുട്ടി, ഗുരുവായൂർ സിദ്ധാർത്ഥൻ , ഭാരത് വിശ്വനാഥൻ, ഭാരത് വിനോദ്, , ഈരാറ്റുപേട്ട അയ്യപ്പൻ, , പാമ്പാടി സുന്ദരൻ, കുന്നത്തൂർ രാമു, കാഞ്ഞിരക്കാട്ട് ശേഖരൻ, ചൈത്രം അച്ചു, മീനാട് വിനായകൻ, തെച്ചിക്കോട്ട് കാവ് ദേവീദാസൻ, വരടിയം ജയറാം, വേമ്പനാട് അർജുനൻ, ഉണ്ണി മങ്ങാട് ഗണപതി, ചിറയ്ക്കാട്ട് അയ്യപ്പൻ, തോട്ടയ്ക്കാട് കണ്ണൻ, ഉഷശ്രീ ദുർഗാപ്രസാദ്, വേമ്പനാട് വാസുദേവ്, കുന്നുംമേൽ പരശുരാമൻ, കീഴൂട്ട് ശ്രീകണ്ഠൻ തുടങ്ങിയ ആനകളാണ് തിരുനക്കരയിൽ അണിനിരക്കുന്നത്.
ചലച്ചിത്ര പിന്നണി ഗായകരുടേതടക്കം നാല് ഗാനമേളകൾ, മൂന്നു ദിവസം കഥകളി മഹോത്സവം, ചലച്ചിത്രതാരം രമ്യ നമ്പീശന്റെ നൃത്ത നൃത്തങ്ങൾ , 111 കലാകാരന്മാരുമായി ചലച്ചിത്ര താരം ജയറാമിന്റെ സ്പെഷ്യൽ പഞ്ചാരി മേളം ,ബാലേ, സംഗീത സദസ്, തുടങ്ങിയവയാണ് മറ്റു പരിപാടികൾ
' 1500 പേർക്ക് ഉത്സവത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയത് രണ്ടു വർഷത്തോളം പട്ടിണിയിലായ കലാകാരന്മാർക്ക് ആശ്വാസമായി. പ്രത്യേകിച്ച് ക്ഷേത്രകലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക്.'
- കുറിച്ചി നടേശൻ, അർജുന നൃത്ത കലാകാരൻ
' കൂടുതൽ ആനകളെ എഴുന്നള്ളിക്കാൻ സർക്കാർ ഇപ്പോഴെങ്കിലും അനുമതി നൽകിയത് നല്ല കാര്യമാണ് . നിയന്ത്രണം ഒഴിവാക്കിയെങ്കിലും ചിലസ്ഥലങ്ങളിൽ തടസവാദമുന്നയിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.'
- എം.മധു, സംസ്ഥാന വൈസ് പ്രസിഡന്റ് ആന ഉടമസ്ഥ സംഘം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |