മൂക്കുകയറിടാൻ മോട്ടോർ വാഹനം വകുപ്പ്
ആലപ്പുഴ : തിരക്ക് സമയത്ത് ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിച്ച് പായുന്ന ടിപ്പർ, ടോറസ് ലോറികൾക്കെതിരെ നടപടി ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തി. സ്കൂളുകൾ പഴയ പോലെ പ്രവർത്തനം തുടങ്ങിയതോടെ റോഡിൽ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് പരിശോധന ശക്തമാക്കുന്നത്.
രാവിലെയും വൈകിട്ടും റോഡിൽ തിരക്കുള്ളപ്പോഴാണ് കല്ലും മണ്ണുമായി ടിപ്പർ, ടോറസ് ലോറികൾ പായുന്നത്. ജില്ലയിൽ കെ.പി റോഡ്, അമ്പലപ്പുഴ-തിരുവല്ല, മുഹമ്മ- തണ്ണീർമുക്കം, ഹരിപ്പാട് -പള്ളിപ്പാട്, നങ്ങ്യാർകുളങ്ങര- മാവേലിക്കര റോഡുകളിലാണ് ടിപ്പർ ലോറികളുടെ അപകടസഞ്ചാരം. കഴിഞ്ഞ ദിവസം മോട്ടോർ വാഹാന വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് ടീമും ജോയിന്റ് ആർ.ടി.ഒമാരും നടത്തിയ പരിശോധനയിൽ നിരോധനം ലംഘിച്ച് ഓടിയ ടിപ്പറുകൾക്കെതിരെ പിഴ ചുമത്തിയിരുന്നു.
ജില്ലയിലെ എല്ലാ താലൂക്കുകളിലും നടന്ന പരിശോധനയിൽ സമയക്രമം ലംഘിച്ചതിന് ശരാശരി അഞ്ച് മുതൽ പത്തുവരെ ടിപ്പർ ലോറികൾക്ക് എതിരെ നടപടിയെടുത്തിരുന്നു.
നിയന്ത്രണ സമയം
രാവിലെ 9 മുതൽ 10 മണിവരെയും വൈകീട്ട് 3.30 മുതൽ 4.30 മണിവരെയുള്ള സമയങ്ങളിൽ ടിപ്പർലോറികളുടെ സഞ്ചാരം നിരോധിച്ചിട്ടുണ്ട്. 2018ലെ കളക്ടുടെ ഉത്തരവ് പ്രകാരമാണ് നിരോധനം. സ്‌കൂൾ,കോളേജ് വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു നടപടി.
നിയന്ത്രണം മറികടന്നാൽ പിഴ
വലിയ ടിപ്പർ..........................₹7500
ഇടത്തരം ടിപ്പർ....................₹5000
ചെറിയ ടിപ്പർ.......................₹ 3000
ജില്ലയിലെ ടിപ്പർ ലോറികളും ടോറസുകളും......4000
തൊഴിലാളികൾ................................................... 8000
" ടിപ്പർ ഉടമകളും തൊഴിലാളികളും ദുരിതത്തിൽ കഴിയുമ്പോഴുള്ള പരിശോധനയും കനത്ത പിഴ ചുമത്തലും വെല്ലുവിളിയാണ്. പുതിയ വാഹനം നിരത്തിൽ ഇക്കണമെങ്കിൽ 50 ലക്ഷത്തിൽ അധികം രൂപ വേണ്ടി വരും.
- ടിപ്പർ ഉടമകൾ
"സ്‌കൂൾ സമയത്ത് ടിപ്പർലോറികൾ സർവീസ് നടത്തിയാൽ കർശന നടപടിയെടുക്കും. പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
-ആർ.ടി.ഒ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |