ശുപാർശയുമായി വനംവകുപ്പ്
തിരുവനന്തപുരം: ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന പൊന്മുടിയിൽ കാരവൻ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനുള്ള സാദ്ധ്യതകൾ വനംവകുപ്പ് ആലോചിക്കുന്നു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് മുൻകൈയെടുത്ത് സംസ്ഥാനത്ത് അടുത്തിടെ കാരവൻ ടൂറിസം പദ്ധതി നടപ്പാക്കിയിരുന്നു. സംസ്ഥാന വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം ആൻഡ് ട്രൈബൽ ഡെവലപ്‌മെന്റ് വിംഗാണ് ടൂറിസം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നത്. രണ്ടുവർഷം മുമ്പ് പൊന്മുടിയിലെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി ഇക്കോ ടൂറിസം വിംഗ് നിരവധി ശുപാർശകളടങ്ങിയ റിപ്പോർട്ട് സംസ്ഥാന വനംവകുപ്പിന് സമർപ്പിച്ചിരുന്നു. അതിലാണ് കാരവൻ ടൂറിസവും ഉൾപ്പെടുത്തിയത്. ഇതുകൂടാതെ പൊന്മുടിയുടെ തണുപ്പ് ആസ്വദിച്ച് മലമുകളിൽ രാത്രികാലങ്ങളിൽ താമസിക്കുന്നതിനുള്ള ഹട്ട് സ്‌റ്റേ സ്ഥാപിക്കാനുള്ള ശുപാർശയുമുണ്ട്. ഇത്തരത്തിൽ 10 കോട്ടേജുകൾ സ്ഥാപിക്കണമെന്നാണ് ശുപാർശയിൽ പറയുന്നത്. ഈ ശുപാർശകളെല്ലാം വനംവകുപ്പിന്റെ വർക്കിംഗ് പ്ളാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാരവൻ ടൂറിസം പദ്ധതിക്ക് പ്രിയമേറുന്ന സാഹചര്യത്തിൽ പൊന്മുടി പോലൊരു വിനോദസഞ്ചാര കേന്ദ്രത്തിൽ പദ്ധതിക്ക് വലിയ സാദ്ധ്യതയാണുള്ളതെന്ന് വനംവകുപ്പ് ചൂണ്ടിക്കാട്ടി. മാത്രമല്ല പദ്ധതിക്കായി കൂടുതൽ നിർമ്മാണപ്രവർത്തനങ്ങളുടെ ആവശ്യമില്ലെന്നും വർക്കിംഗ് പ്ളാനിൽ വനംവകുപ്പ് പറയുന്നു. പ്ലാനിന് അനുമതി ലഭിച്ചാലേ തുടർനടപടികൾ സ്വീകരിക്കാനാകൂ. അനുമതി വേഗത്തിൽ ലഭിക്കുമെന്ന പ്രതീക്ഷയാണ് വനംവകുപ്പിനുള്ളത്.
കേന്ദ്രവും കനിയണം
പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ആവശ്യമാണ്. ഹട്ട് സ്‌റ്റേ അടക്കം സ്ഥാപിക്കേണ്ടതിനാൽത്തന്നെ പരിസ്ഥിതി ആഘാത പഠനമടക്കം നടത്തണം. പദ്ധതി സംബന്ധിച്ച നടപടികൾ വേഗത്തിൽ ആക്കുന്നതിനായി വനം - പരിസ്ഥിതി മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്താനൊരുങ്ങുകയാണ് വനം വകുപ്പ്. പൊന്മുടിയിൽ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുന്നതിന് 2017ലാണ് തുടക്കമായത്. ഇതിനോടകം കോടികളുടെ വികസന പ്രവർത്തനങ്ങൾ പൊന്മുടിയിൽ നടത്തിയിട്ടുണ്ട്. നിലവിൽ സഞ്ചാരികൾക്ക് തങ്ങാൻ സർക്കാർ ഗസ്റ്റ് ഹൗസും കെ.ടി.ഡി.സിയുടെ കോട്ടേജുകളുമാണുള്ളത്. നാലു കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള പുതിയ ബ്ലോക്കും അന്തിമഘട്ടത്തിലാണ്. സുരക്ഷയ്ക്കായി പുതിയ പൊലീസ് സ്‌റ്റേഷനുമുണ്ട്.
3 കോടി നഷ്ടം
രണ്ടു വർഷത്തിനിടെയുണ്ടായ കൊവിഡിന്റെ മൂന്നു തരംഗങ്ങളിൽ ആടിയുലഞ്ഞ പൊന്മുടിക്ക് മൂന്നുകോടിയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. കൊവിഡിന് മുമ്പ് പ്രതിദിനം ഒരു ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്നു.
ഓൺലൈൻ ബുക്കിംഗ് ഇന്നുമുതൽ
കൊവിഡിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന പൊന്മുടിയിൽ ഇന്നുമുതൽ ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തി. കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ഓൺലൈൻ ബുക്കിംഗുണ്ട്. www.keralaforestecotourism.com എന്ന വെബ്‌സൈറ്റിലൂടെയാണ് ഓൺലൈൻ ബുക്കിംഗ് നടത്തേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |