കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ എ.സി. ബോട്ട് അടിപൊളി. വൈദ്യുതിയിൽ ഓടുന്ന ബോട്ടിനുൾഭാഗത്തും ടെർമിനലുകൾക്കും മെട്രോ ട്രെയിനിനും സ്റ്റേഷനുകളുമായി സാമ്യമുണ്ട്.
ആദ്യബോട്ടിന്റെ പരീക്ഷണ ഓട്ടം ഇന്നലെ നടന്നു. വൈറ്റിലയിൽ നിന്ന് കാക്കനാട് ടെർമിനലിലേക്കായിരുന്നു യാത്ര.
എല്ലാം ആധുനിക സംവിധാനങ്ങൾ. ജീവനക്കാരും വൃത്തിയും വെടിപ്പുമുള്ള യൂണിഫോമിൽ. ഇടപെടലുകളും അനൗൺസ്മെന്റും എല്ലാം മെട്രോ സമാനം. 21 മിനിറ്റുകൊണ്ടാണ് അഞ്ച് കിലോമീറ്റർ യാത്രചെയ്തത്.
കൊച്ചി ഷിപ്പ്യാർഡിൽ നിർമ്മിച്ച ബോട്ടിന്റെ പരീക്ഷണമാണ് നടക്കുന്നത്. ഇതിന് ശേഷം പോരായ്മകൾ പരിഹരിക്കാൻ വീണ്ടും ഷിപ്പ് യാർഡിലേക്ക് കൊണ്ടുപോകും.
ആകെ 38 ടെർമിനലുകളാണുള്ളത്. അതിൽ കാക്കനാട്, വൈറ്റില, ഏലൂർ ടെർമിനലുകൾ പൂർത്തിയായി.
വൈറ്റിലയിലെ കൺട്രോൾ സെന്ററിൽ നിന്നാണ് എല്ലാ ബോട്ടുകളുടെയും നിയന്ത്രണം.
സർവീസ് ഉടനില്ല
ഇത്തരം 23 ബോട്ടുകളാണ് ഷിപ്പ്യാർഡിൽ നിർമ്മിക്കുന്നത്. അഞ്ച് ബോട്ടുകളെങ്കിലും ലഭിച്ചാലേ സർവീസ് ആരംഭിക്കൂ. മേയിൽ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചീഫ് ജനറൽ മാനേജർ ഷാജി സെബാസ്റ്റ്യനും ജനറൽ മാനേജർ സാജൻ പി.ജോണും പറഞ്ഞു.
നിരക്ക് നിശ്ചയിച്ചിട്ടില്ല
ബോട്ട് യാത്രയ്ക്ക് നിരക്ക് നിശ്ചയിച്ചിട്ടില്ല. കൊച്ചി കായലിൽ നിന്നുള്ള മറ്റ് സർവീസുകൾ കൂടി ആരംഭിക്കുമ്പോഴേക്കും നിരക്കിൽ തീരുമാനമാനമാകും.
ജീവനക്കാരെ നിയമിച്ചു തുടങ്ങി. 14 പേർ ചാർജെടുത്തു. ബോട്ടിൽ ഒരുബോട്ട് മാസ്റ്ററും രണ്ട് അസി. മാസ്റ്റർമാരുമാണുളളത്.
ബോട്ടിന്റെ പ്രത്യേകതകൾ
• സീറ്റുകൾ 50
• വഹിക്കാവുന്ന യാത്രക്കാർ 100
• ജീവനക്കാർ : 3
• ഒരുബോട്ടിന്റെ വില : 7.6 കോടി
• ഓരോ മണിക്കൂറിലും ചാർജ് ചെയ്യണം. 10-15 മിനിറ്റ്മതി.
• വൈറ്റില ടെർമിനലിൽ ചാർജിംഗ് സ്റ്റേഷൻ.
സുരക്ഷിതം
• യാത്രികർ ഒരു വശത്തേക്ക് മാറിയാലും ബോട്ട് മറിയില്ല.
• ഇരട്ട ഹള്ളുകളുള്ള കട്ടാമരൻ ശൈലി
• സഞ്ചരിക്കുമ്പോൾ ഓളം തീരെ കുറവ്
• ടെർമിനലിൽ പൊങ്ങിക്കിടക്കുന്ന പ്ളാറ്റ്ഫോമിലാണ് ബോട്ട് അടുക്കുക.
• വേലിയേറ്റവും ഇറക്കവും ബാധിക്കില്ല.
• പോളണ്ടിലെ മാരിൻ ലാബിൽ ഡിസൈൻ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കി• ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും ഓടുന്ന ഹൈബ്രിഡ് മോഡൽ
ആകെ 78 ബോട്ടുകൾ
വാട്ടർ മെട്രോ പൂർണ തോതിലാകുമ്പോൾ 23 വലിയ ബോട്ടുകളും 55 ചെറിയ ബോട്ടുകളുമുണ്ടാകും. എല്ലാം കൊച്ചിൻ ഷിപ്പ്യാർഡിലാണ് നിർമ്മാണം. ഇടപ്പള്ളി കനാൽ പോലെയുള്ള ചെറിയ പാതകളിലാണ് ചെറിയ ബോട്ടുകൾ സർവീസ് നടത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |