കാസർകോട് : കണ്ണുകളിൽ പ്രകാശം കുറവെങ്കിലും മനസ്സിലെ ആവേശ ജ്വാലയിൽ ചുറ്റിലും പ്രകാശം പരത്തുകയാണ് മുനീസ അമ്പലത്തറ. സ്വന്തം പരിമിതികളിൽ ഒതുങ്ങിക്കൂടാതെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ഒപ്പം നിൽക്കുന്നവൾ. ഭരണകൂടത്തോട് പടപൊരുതി ഈ നിസ്സഹായരുടെ അവകാശങ്ങൾ വാങ്ങിയെടുക്കാൻ അഹോരാത്രം യത്നിക്കുന്നവൾ. ഈ വനിതാ ദിനത്തിലും മുനീസ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണ്.
അകക്കണ്ണിന്റെ വെളിച്ചത്തിൽ തനിക്കൊപ്പം മറ്റുള്ളവർക്കും വഴി കാട്ടാൻ കഴിഞ്ഞ 12 വർഷമായി പോരാട്ടവഴിയിലാണ് ഈ 37കാരി. കുടുംബത്തിൽ മുനീസയ്ക്ക് മാത്രമല്ല, ഏഴ് സഹോദരങ്ങളിൽ അനുജൻ അഷ്റഫിനും കാഴ്ചയില്ല. ഭരണകൂടം തയ്യാറാക്കിയ എൻഡോസൾഫാൻ ബാധിതരുടെ പട്ടികകളിലൊന്നിലും അഷറഫിന്റെ പേരില്ല. ലിസ്റ്റ് നീതിപൂർവമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുനീസ പോരാട്ടത്തിനിറങ്ങിയത്. 2012 മുതൽ മുനീസ ദുരിതബാധിതർക്ക് ഒപ്പമാണ്.
എൻഡോസൾഫാൻ സമരം 20 ആണ്ടുകൾ പിന്നിട്ടു. രാഷ്ട്രീയ മുന്നണികൾ പാടെ കൈവിട്ട സമരം കുറച്ച് അമ്മമാരുടെ മാത്രമായി മാറിയ കാലത്ത് സ്വന്തം നാടായ അമ്പലത്തറയിൽ ദുരിതബാധിതരായവർക്കായി സ്‌നേഹവീട് ഒരുക്കി വാതിൽ തുറന്നുനിൽക്കുകയാണ് മുനീസ. ചരിത്രത്തിൽ ബിരുദവും മലയാളത്തിൽ ബിരുദാനന്തര ബിരുദവുമുണ്ട് മുനീസയ്ക്ക്.
എൻഡോസൾഫാൻ ദുരിത ബാധിതർക്കായി സർക്കാർ രൂപീകരിച്ച എൻഡോസൾഫാൻ സെല്ലിൽ ആറ് വർഷത്തോളം ശബ്ദമുയർത്തി. ഒന്നരവർഷം നാഥനില്ലാതെ കിടന്നിരുന്ന എൻഡോസൾഫാൻ സെൽ പുനഃസംഘടിപ്പിച്ച് മന്ത്രി എം.വി. ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരുമ്പോൾ ദുരിതബാധിതർക്ക് വേണ്ടി ഇന്നും തെരുവിൽ പോരടിക്കുന്ന മുനീസയെ പോലുള്ളവർ പുറത്താണ്. ആ സെല്ലിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി ആര് ശബ്ദമുയർത്തുമെന്നാണ് മുനീസയുടെ ചോദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |