കോഴിക്കോട്: കാശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടന്ന വംശഹത്യയുടെ ചരിത്രം പറയുന്ന കാശ്മീർ ഫയൽസ് എന്ന ചലച്ചിത്രത്തിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രചാരണം നീചമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
ബി.ജെ.പി സമ്പൂർണ ജില്ലാ കമ്മിറ്റി യോഗം മാരാർജി ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ സാമൂഹിക മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് തീവ്രവാദികളാന്നെന്ന സംശയമുണ്ട്. കാശ്മീരിൽ വേട്ടയാടലിന് ഇരയായ പണ്ഡിറ്റുകളെ കോൺഗ്രസ് അപമാനിക്കുകയാണ്. കാശ്മീർ ഫയൽസ് പ്രദർശിപ്പിക്കാൻ കേരളത്തിൽ തിയേറ്റർ ലഭിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കി സംസ്ഥാന സർക്കാർ കാശ്മീർ ഫയലിന് വിനോദനികുതി ഇളവ് നൽകണം.
രാജ്യത്ത് കോൺഗ്രസിന്റെ പ്രസക്തി ഇല്ലാതായി. കേരളത്തിൽ പ്രതിപക്ഷ ധർമ്മം പാലിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. പിണറായി സർക്കാരിനെ എതിർക്കാൻ ബി.ജെ.പിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. പി.രഘുനാഥ്, വി.വി.രാജൻ, കെ.ശ്രീകാന്ത്, കെ.പി.ശ്രീശൻ, കെ.നാരായണൻ, എൻ.പി.രാധാകൃഷ്ണൻ, എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |