ആറ്റിങ്ങൽ: വേനൽ കടുത്തതോടെ വാമനപുരം നദിയിലെ ജല നിരപ്പ് ക്രമാതീതമായി കുറയുന്നു. ശുദ്ധജല വിതരണ പദ്ധതികൾ ആശങ്കയിലാകുമെന്ന് വന്നതോടെ പൂവൻപാറയിലെ തടയണയുടെ ഉയരം കൂട്ടാൻ ടെന്റർ നൽകിക്കഴിഞ്ഞു. വാമനപുരത്ത് പുതിയ തടയണ നിർമ്മാണം പകുതിയായിട്ടുണ്ട്. വേനൽ ആരംഭിച്ചപ്പോൾത്തന്നെ തടയണനിർമ്മാണം ആരംഭിക്കാനാകാത്തതാണ് പ്രശ്നമായിരിക്കുന്നത്. ടെന്റർ സ്വീകരിക്കാൻ ആളെത്താത്തതാണ് ഇതിന് കാരണമായി അധികൃതർ പറയുന്നത്.
നദിയിലേക്ക് കായലിൽ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയാനാണ് പ്രധാനമായും പൂവമ്പാറയിൽ തടയണ നിർമ്മിച്ചത്. എന്നാൽ തടയണയുടെ ഉയരം കുറഞ്ഞതോടെ ആവശ്യത്തിന് വെള്ളം സംഭരിച്ച് നിറുത്താൻ കഴിയാത്ത സ്ഥിതിയുണ്ടായി. താത്കാലികമായി ഉയരം കൂട്ടാനുള്ള സംവിധാനങ്ങൾ ഒരുക്കിയാണ് തടയണ നിർമ്മിച്ചത്. എന്നാൽ തടയണയുടെ സമീപത്തെ സംരക്ഷണഭിത്തിയിൽ വിള്ളലുണ്ടായതാണ് ഇപ്പോഴത്തെ ആശങ്ക. കഴിഞ്ഞവർഷം ജനുവരി ആദ്യവാരം തന്നെ പൂവമ്പാറയിലെ തടയണയുടെ ഉയരം കൂട്ടുകയും വാമനപുരത്ത് തടയണ നിർമ്മാണം നടത്തുകയും ചെയ്‌തിരുന്നു. ഇതോടെയാണ് കുടിവെള്ള വിതരണം തടസമില്ലാതെ മുന്നോട്ടുപോയത്. അടുത്തുതന്നെ കുടിവെള്ള വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്.
കുടിവെള്ളം മുടങ്ങും
ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ പൂർണമായും വിതരണം ചെയ്യുന്നത് വാമനപുരം നദിയിൽ നിന്നുള്ള വെള്ളമാണ്. നെടുമങ്ങാട് താലൂക്കിലെ പകുതിയോളം പദ്ധതികളും വാമനപുരം നദിയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.
കഴക്കൂട്ടം- മേനംകുളം പദ്ധതിയിലേക്കുള്ള വെള്ളം വാമനപുരം നദിയിൽ അയിലം കടവിൽ നിന്നാണ് പമ്പു ചെയ്യുന്നത്. നിരവധി കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന വാമനപുരം നദിയിലെ ജലം സംരക്ഷിക്കാനുള്ള പദ്ധതികൾ നടപ്പാക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |