വർക്കല: ഇടവ ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വേർതിരിക്കുന്ന കേന്ദ്രം (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ - എം.സി.എഫ്) സ്ഥാപിക്കുന്നതിൽ എതിർപ്പുമായി രംഗത്തെത്തിയവർക്കെതിരെ ഗ്രാമപഞ്ചായത്തധികൃതർ പൊലീസിൽ പരാതി നൽകി. 9-ാം വാർഡിലെ മഞ്ചക്കുന്നിൽ പഞ്ചായത്തുവക രണ്ട് സെന്റ് പുറമ്പോക്ക് ഭൂമിയിൽ കേന്ദ്രം സ്ഥാപിക്കാൻ പഞ്ചായത്ത് കമ്മിറ്രി ഏകകണ്ഠമായാണ് തീരുമാനിച്ചത്. പ്ലാൻ ഫണ്ടിൽ നിന്ന് 5.5ലക്ഷം രൂപയും വകയിരുത്തി. ഭൂരേഖാ തഹസീൽദാരുടെ സഹായത്തോടെ രേഖകൾ പരിശോധിച്ച് സ്ഥലം അളന്ന് തിട്ടപ്പെടുത്തി പദ്ധതി ആരംഭിക്കാൻ തുടങ്ങുമ്പോഴാണ് ചിലർ എതിർപ്പുമായി എത്തിയത്. മാലിന്യ സംസ്കരണകേന്ദ്രം സ്ഥാപിച്ച് സ്ഥലത്തെ വിളപ്പിൽശാലയാക്കാനാണ് ശ്രമമെന്ന പ്രചാരണവുമായാണ് ചിലർ രംഗത്തെത്തിയത്.
ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴുകി ഉണക്കി വേർതിരിച്ചു ക്ലീൻ കേരള മിഷന് കൈമാറുന്ന പ്രക്രിയയ്ക്ക് വേണ്ടിയാണ് കളക്ഷൻ സെന്റർ സ്ഥാപിക്കുന്നതെന്നും എന്നാൽ ചില തത്പരകക്ഷികൾ വ്യാജപ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പദ്ധതിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് പറഞ്ഞു. ഇടവയെ മാലിന്യമുക്തമാക്കാനുള്ള ശ്രമമാണ് ചില തത്പരകക്ഷികൾ മുടക്കുന്നതെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സതീശനും പറഞ്ഞു. ഇപ്പോൾ തോട്ടുംമുഖം കമ്മ്യൂണിറ്റി ഹാളിലാണ് മെറ്റീരിയൽ കളക്ഷൻ സെന്റർ താല്കാലികമായി പ്രവർത്തിക്കുന്നത്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന അവിടെ, കേന്ദ്രം പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്. പുതിയകേന്ദ്രം തുടങ്ങാൻ കഴിയുന്നില്ലെങ്കിൽ ഇടവ ഗ്രാമപഞ്ചായത്തിലെ മാലിന്യ ശേഖരണം തന്നെ അവതാളത്തിലാകുമെന്നും പ്രസിഡന്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |