കാസർകോട്: ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംനയെയും കുടുംബത്തെയും വെട്ടി പരിക്കേല്പിച്ച സംഭവത്തിൽ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. ആയുധങ്ങളുമായി ബൈക്കിലും കാറിലും ആളുകൾ പോകുന്നതും സംഭവം നടത്തി തിരിച്ചുവരുന്നതും ദൃശ്യത്തിലുണ്ട്. വാൾ, മഴു, മറ്റു മാരക ആയുധങ്ങളുമായി ആക്രമിക്കാൻ പോയ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ബന്ധുക്കൾക്ക് പരിക്ക് പറ്റിയതിനെ കുറിച്ചാണ് ഇപ്പോഴത്തെ ചർച്ച നടക്കുന്നത്.
ആക്രമിക്കാൻ പോയവർക്ക് അടികൊണ്ടതാണെന്നും സംഭവം എല്ലാം കഴിഞ്ഞ് എത്തിയ ജില്ലാ പഞ്ചായത്ത് അംഗം ആരും ആക്രമിക്കാതെ തന്നെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നുവെന്നും മുസ്ലിം ലീഗ് ആരോപിക്കുന്നു. തോടിനെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നമാണ് അക്രമത്തിൽ കലാശിച്ചതെന്നും ഇരു വിഭാഗത്തിലുംപെട്ട നാല് വീതം പേർക്കെതിരെ നരഹത്യ ശ്രമത്തിന് കേസെടുത്തതായും വിദ്യാനഗർ പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ടാണ് ചെങ്കള എർമാളത്ത് ഇരുവീട്ടുകാർ തമ്മിൽ സംഘർഷം ഉണ്ടായത്. ഇതിനെ സി.പി.എം ലീഗ് സംഘർഷമായി രാഷ്ട്രീയവത്കരിച്ചെന്നാണ് ആരോപണം. സംഘർഷത്തിൽ സി.പി.എം ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെ 7 പേർക്ക് പരിക്കേറ്റിരുന്നു. രണ്ട് പരാതികളിലായാണ് എട്ടു പേർക്കെതിരെ പൊലീസ് കേസെടുത്തത്. ജില്ലാ പഞ്ചായത്തംഗവും സി.പി.എം നേതാവുമായ എർമാളത്തെ ഫാത്തിമത്ത് ഷംന(25), ഉപ്പ ഹസ്സൻ(60), സഹോദരങ്ങളായ സുൽത്താനി (20), ഷാഹുൽ ഹമീദ്(22), സാലി(18) എന്നിവർക്കും മുസ്ലിംയൂത്ത് ലീഗ് തൈവളപ്പ് ശാഖ പ്രസിഡന്റും വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റനുമായ അബൂബക്കർ കരമാനം (38) സഹോദരൻ മുഹമ്മദലി(26) എന്നിവർക്കുമാണ് പരിക്കേറ്റത്. സാലിഹിന്റെ പരാതിയിൽ മുഹമ്മദ് അലി, അബൂബക്കർ, സവാദ്, അബ്ദുൽ ഖാദർ എന്നിവർക്കും അബൂബക്കറിന്റെ പരാതിയിൽ ഹസൈനാർ, സത്താർ, സാബിരി, സാലി എന്നിവർക്കുമെതിരെയാണ് കേസ്.
ജില്ലാ പഞ്ചായത്ത് പ്രതിഷേധിച്ചു
ജില്ലാ പഞ്ചായത്തംഗം ഫാത്തിമത്ത് ഷംനയെയും കുടുംബത്തെയും ഗുണ്ടകൾ വീടുകയറി ആക്രമിച്ച സംഭവത്തിൽ കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണസമിതി പ്രതിഷേധിച്ചു. ചെങ്കള ഗ്രാമപഞ്ചായത്തിലെ എർമാളം എന്ന സ്ഥലത്തു കൂടി കടന്നുപോകുന്ന തോട് അബ്ദുൽ റഹിമാൻ വ്യക്തി കൈയേറി മതിൽ കെട്ടിയിരുന്നു. ഇതിനെതിരെ ഒരു ജനപ്രതിനിധി എന്ന നിലയിൽ ഫാത്തിമത്ത് ഷംന അധികൃതർക്ക് പരാതി നൽകുകയും, പരാതിയുടെ അടിസ്ഥാനത്തിൽ നിർമ്മാണം നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിടുകയും ചെയ്തിരുന്നു. പ്രതികരിക്കുന്ന ജനപ്രതിനിധികളെ കായികമായി ആക്രമിച്ച് നിശ്ശബ്ദമാക്കുക എന്നത് പരിഷ്‌കൃത സമൂഹത്തിൽ നടക്കാൻ പാടുള്ള കാര്യമല്ല. അക്രമികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |