കാസർകോട്: അയിത്തം നിലനിൽക്കുന്ന പെർള സ്വർഗയിലെ ജടാധാരി ക്ഷേത്രത്തിലേക്കുള്ള ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികളുടെ സന്ദർശനവും ഇടപെടലും ഫലം കാണുന്നു. സ്വാമിയുടെ സന്ദർശനത്തിന് പിന്നാലെ പിന്നാക്ക ജനവിഭാഗങ്ങളെ ക്ഷേത്രത്തിൽ കയറ്റാതെ അകറ്റി നിർത്തുന്നതും അയിത്തത്തെ കുറിച്ചും അന്വേഷിച്ചു റിപ്പോർട്ട് തയ്യാറാക്കാൻ കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിട്ടു. കളക്ടറുടെ നിർദ്ദേശ പ്രകാരം ഉന്നതതല ഉദ്ദ്യോഗസ്ഥ സംഘം അന്വേഷണത്തിനും തെളിവെടുപ്പിനുമായി പെർള ജടാധാരി ക്ഷേത്രത്തിലും പരിസരങ്ങളിലുമെത്തി.
ജില്ലാ പട്ടികജാതി വികസന ഓഫീസർ മീനാറാണി, അസിസ്റ്റന്റ് ഓഫീസർ നന്ദകുമാർ, മഞ്ചേശ്വരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ തിരുമലേഷ്, പട്ടികജാതി ജില്ല ഉപദേശക സമിതി മെമ്പർ സദാനന്ദ ഷേണി, എസ്.സി പ്രമോട്ടർ സുജാത എന്നിവരാണ് അന്വേഷണത്തിനായി ക്ഷേത്രത്തിൽ എത്തിയത്. എൻ.സി.എസ്.സി സംസ്ഥാന കമ്മറ്റി അംഗം ജയകുമാർ മഞ്ചേശ്വരം, ആനന്ദ കുക്കില, കൃഷ്ണ മോഹൻ പൊസോളിയ എന്നിവരും പെർള സ്വർഗയിലെ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു.
പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് അപമാനിതരായവർ, പിന്നോക്ക, ദളിത് കുടുംബങ്ങൾ, നാട്ടുകാർ എന്നിവരിൽ നിന്നും ഉദ്ദ്യോഗസ്ഥ സംഘം മൊഴിയെടുത്തു. തുടർന്ന് ക്ഷേത്രത്തിന്റെ നടത്തിപ്പുകാരെന്ന് അവകാശപ്പെടുന്ന കുടുംബങ്ങളുടെ വീടുകളിലും സംഘമെത്തി. എന്നാൽ അന്വേഷണ സംഘവുമായി ആരും സഹകരിക്കാൻ തയ്യാറായില്ല. മുതിർന്ന ആളുകളെല്ലാം വാതിൽ അടച്ചു വീടിനുള്ളിൽ കഴിയുകയായിരുന്നു. സച്ചിദാനന്ദ സ്വാമികൾ വന്നപ്പോഴും തങ്ങൾക്ക് ഒന്നും പറയാനില്ലെന്ന സമീപനമായിരുന്നു ഈ കുടുംബങ്ങൾക്ക്. അതേസമയം ഇതേ കുടുംബത്തിൽപ്പെട്ട കജംപാടി നഴ്‌സിംഗ് ഹോമിലെ ഡോ. ശ്രീപതി ഭട്ട് ഉദ്യോഗസ്ഥരെ കാണുകയും മൊഴി കൊടുക്കുകയും ചെയ്തു. ജനകീയ കമ്മിറ്റി ഉണ്ടാക്കി ഉത്സവം നടത്തുന്നതിന് ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്ന നിർദ്ദേശമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. നാട്ടുകാരിൽ ചിലരും ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |