ചിറ്റൂർ: 2022- 23 വർഷത്തിൽ 11.94 കോടി രൂപ വരവും 11.6 കോടി രൂപ ചെലവും 34.39 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റുമായി ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത്. കാർഷിക മേഖലയ്ക്ക് മുൻതൂക്കം നൽകുന്നതാണ് വൈസ് പ്രസിഡന്റ് എ.സുജാത അവതരിപ്പിച്ച ബഡ്ജറ്റ്.
ബഡ്ജറ്റിൽ വിവിധ കാർഷിക മേഖലകൾക്കായി ഒരു കോടിയിൽപ്പരം രൂപ വകയിരുത്തി. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കർഷകർക്ക് ഉഴവ് കൂലിയിനത്തിലേക്ക് 37.7 ലക്ഷം രൂപയും ക്ഷീരവികസന വകുപ്പുമായി സഹകരിച്ച് വനിത സംഘങ്ങൾക്ക് പശുവാങ്ങി നൽകുന്നതിനും കാലിത്തീറ്റ സബ്സിഡി നൽകുന്നതിനുമായി 42 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് ക്ഷീരകർഷകരെ സഹായിക്കുന്നതിന് സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ തുടർപ്രവർത്തനങ്ങൾക്കായി 20 ലക്ഷമാണ് നീക്കിവച്ചിട്ടുള്ളത്. ക്ഷീരകർഷർ ഉത്പാദിപ്പിക്കുന്ന പാലിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനായുള്ള രണ്ട് യൂണിറ്റ് ആരംഭിക്കാൻ പത്തുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഭവനനിർമ്മാണത്തിന് ഒരുകോടി 80 ലക്ഷം, വനിതാഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വനിത ഹോസ്റ്റൽ നിർമ്മിക്കുന്നതിന് 21. 4 ലക്ഷം, ഹരിത കേരളം പദ്ധതി 50 ലക്ഷം, റോഡ് വികസനം രണ്ടുകോടി 50 ലക്ഷം, കെട്ടിടങ്ങൾ നവീകരണം ഒരു കോടിയുമാണ് മറ്റ് പ്രധാന പദ്ധതികൾ.
സാധാരണ ബഡ്ജറ്റിൽ നിന്നും വിഭിന്നമായ പൊതുപദ്ധതികൾ വിഭാവനം ചെയ്തും തുക വകയിരുത്തിയും നൂതനമായ ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രസിഡന്റ് അഡ്വ. വി മുരുകദാസ്, വൈസ് പ്രസിഡന്റ് എ.സുജാത എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |