ആലപ്പുഴ: യാത്രാ നിരക്ക് വർദ്ധനവുൾപ്പടെയുള്ള ആവശ്യങ്ങളുമായി സ്വകാര്യ ബസ് ഉടമകൾ ആരംഭിച്ച അനിശ്ചിതകാല സമരം ജില്ലയിൽ പൂർണം. മുൻകൂട്ടി അറിയിച്ചുള്ള സമരമായതിനാൽ ഭൂരിഭാഗം പേരും ഗതാഗതത്തിന് പകരം സംവിധാനം കണ്ടെത്തിയിരുന്നു. സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തുന്ന മേഖലകളിലെ ജനങ്ങളാണ് ദുരിതത്തിലായത്. കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് അധിക സർവീസ് നടത്തി. കലവൂർ - റെയിൽവേ സ്റ്റേഷൻ, മണ്ണഞ്ചേരി എന്നിവിടങ്ങളിലേക്ക് ഓർഡിനറി സർവീസുകളും എറണാകുളത്തേക്കുള്ള ഒരു ഫാസ്റ്റുമാണ് ആലപ്പുഴ ഡിപ്പോയിൽ നിന്ന് ഇന്നലെ അധികമായി സർവീസ് നടത്തിയത്. സമരത്തിന്റെ ആദ്യ ദിനമായ ഇന്നലെ സ്വകാര്യ ബസ് ഉടമകൾ പ്രൈവറ്റ് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് രാവിലെ യോഗം ചേർന്നിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരത്തിൽ ഉറച്ചു നിൽക്കാനാണ് ബസ് ഉടമകളുടെ തീരുമാനം. മാവേലിക്കര, കായംകുളം ഭാഗത്താണ് ജനങ്ങൾ കൂടുതലായി സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്. ഈ റൂട്ടിൽ താരതമ്യേന കെ.എസ്.ആർ.ടി.സി സർവീസുകൾ കുറവാണ്. തീരദേശ പാതയിലെ യാത്രക്കാരും ഏറെ ബുദ്ധിമുട്ടി..
350 : ജില്ലയിൽ സർവീസ് മുടക്കിയത് 350 ഓളം സ്വകാര്യ ബസുകൾ
സമരത്തിൽ ഉറച്ച് നിൽക്കുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശമില്ല. ന്യായമായ നിരക്ക് വർദ്ധനവ് അംഗീകരിക്കപ്പെടണം
- പി.ജെ.കുര്യൻ
ബസ് ഓണേഴ്സ് അസോസിയേഷൻ
സ്വകാര്യ ബസില്ലാത്തപ്പോൾ ഓട്ടോറിക്ഷയോ, ഇരുചക്ര വാഹനമോ ആണ് ആശ്രയം. പക്ഷേ നിലവിലെ ഇന്ധന വിലയിൽ കൂടുതൽ ദിവസം ഇത് തുടരാനാവില്ല
- സ്മിജ, സെയിൽ ഗേൾ, മുല്ലയ്ക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |