പാലക്കാട്: ജില്ലയിലെ ട്രെയിൻ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണാത്ത റെയിൽവേ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. പാലക്കാട് റെയിൽവേ ഡിവിഷൻ ആസ്ഥാനം പ്രവർത്തിച്ചിട്ടും അധികൃതർ ഇടപെടുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. കൊവിഡിൽ താത്കാലികമായി നിർത്തലാക്കിയ സീസൺ ടിക്കറ്റ് സംവിധാനം കഴിഞ്ഞ നവംബർ ഒന്ന് മുതൽ പുനഃസ്ഥാപിച്ചെങ്കിലും പരിമിതമായി മാത്രമേ ഉപയോഗിക്കാനാവുന്നുള്ളൂവെന്ന് യാത്രക്കാർ പറയുന്നു. ജനറൽ കോച്ചുകൾ പുനഃസ്ഥാപിച്ച ട്രെയിനിൽ മാത്രമാണ് നിലവിൽ സീസൺ ടിക്കറ്റ് ഉപയോഗിക്കാൻ അനുമതിയുള്ളത്.
വിദ്യാർത്ഥികളും സർക്കാർ - സ്വകാര്യ ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗംപേരും ജോലി സ്ഥലത്തേക്കും തിരിച്ചും വരാൻ സീസൺ ടിക്കറ്റിനെയാണ് സാധാരണയായി ഉപയോഗിക്കുന്നത്. വ്യാവസായിക നഗരമായ കോയമ്പത്തൂരിലേക്ക് ജില്ലയിൽ നിന്നും അയൽ ജില്ലയിൽ നിന്നും നിരവധി പേരാണ് ദിവസവും വന്നുപോകുന്നത്.
രാവിലെ കോയമ്പത്തൂരിലേക്കും വൈകീട്ട് തിരികെ വരാനും ജിവനക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ നേരത്തെ ഉണ്ടായിരുന്ന ട്രെയിനുകൾ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. സീസൺ ടിക്കറ്റുള്ളവർക്ക് എല്ലാ ട്രെയിനുകളിലും യാത്ര ചെയ്യാൻ അനുമതിയില്ലാത്തതിനാൽ യാത്ര കടുപ്പമാവുകയാണെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. ദിവസേന വർദ്ധിക്കുന്ന ഇന്ധന വിലയിൽ പൊറുതിമുട്ടിയ ജീവനക്കാർ ഏറെയും ആശ്രയിക്കുന്നത് ട്രെയിൻ അടക്കമുള്ള പൊതുഗതാഗതത്തെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |