കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്തിലെ ആദിവാസി മേഖലയായ പാങ്കാവിലേക്കുള്ള സർവ്വീസുകൾ കെ.എസ്.ആർ.ടി.സി പുനഃരാരംഭിക്കുന്നില്ല. കൊവിഡ് കാലമായതോടെ കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഈ പ്രദേശത്തേക്കുള്ള സർവ്വീസുകൾ കെ.എസ്.ആർ.ടി.സി നിറുത്തിവച്ചിട്ട്.
ആദിവാസി-പിന്നാക്ക ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് പാങ്കാവ്. സ്വകാര്യ വാഹനങ്ങൾ പോലും സർവ്വീസുകൾ നടത്താത്ത ഇവിടത്തെ ആളുകളുടെ ദുഃസ്ഥിതി മനസ്സിലാക്കിയാണ് പതിറ്റാണ്ടുകൾക്ക് മുൻപ് കാട്ടാക്കട ഡിപ്പോയിൽ നിന്നും പാങ്കാവിലേക്ക് സർവ്വീസുകൾ ആരംഭിച്ചത്.
മികച്ച കളക്ഷൻ
മലയോരമേഖലയിലേക്കുള്ള സർവ്വീസുകളിൽ മികച്ച കളക്ഷനാണ് കുറ്റിച്ചൽ പാങ്കാവ് സർവ്വീസിൽ നിന്നു ലഭിച്ചിരുന്നത്. എന്നാലിപ്പോൾ കൊവിഡ് കാലഘട്ടത്തിൽ ഇളവ് വന്നിട്ടും ഇവിടേക്കുള്ള സർവ്വീസുകൾ ആരംഭിക്കാൻ കാട്ടാക്കട ഡിപ്പോ അധികൃതർ തയാറാകുന്നില്ല.
യാത്രാദുരിതം
പാങ്കാവിൽ നിന്ന് അഞ്ച് കിലോമീറ്ററോളം ദൂരം നടന്ന് വേണം ഇപ്പോൾ അടുത്ത് ബസ് കയറാൻ. സ്വകാര്യ വാഹനങ്ങൾ ഇല്ലാത്തത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അതിരാവിലെ ആദിവാസിമേഖലയിൽ നിന്ന് പുറത്തുപോയി പഠിക്കേണ്ട വിദ്യാർത്ഥികൾക്കും മറ്റ് ജോലിക്കാർക്കും ഗവ.ഉദ്യാഗസ്ഥർക്കും കാട്ടുമൃഗങ്ങളെ പേടിച്ച് രാവിലെ ഊരുകളിൽ നിന്ന് പുറത്തേക്ക് പോകുന്നതിനോ വൈകുന്നേരങ്ങളിൽ ഊരുകളിലേക്ക് തിരികെ എത്തുന്നതിനോ കഴിയാത്ത അവസ്ഥയാണ്. മാത്രവുമല്ല പല ആദിവാസി മേഖലയിലെ വിദ്യാർത്ഥികളുടേയും പഠനം ഇതുകാരണം മുടങ്ങിയിട്ടുമുണ്ട്.
നടപടിയില്ല
പ്രദേശവാസികൾ ഇതിനോടകംതന്നെ നിരവധി പരാതികളാണ് ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുള്ളത്. എന്നാൽ മൂന്ന് വർഷം മുൻപ് മുടങ്ങിയ സർവ്വീസ് പുനഃരാരംഭിക്കാൻ മാത്രം നടപടി ഉണ്ടായിട്ടില്ല. എന്നാൽ ഇതുപോലെ നിറുത്തലാക്കിയ പല സർവ്വീസുകളും കൊവിഡ് കാലത്തിന് ശേഷം പുനഃരാരംഭിച്ചിട്ടുമുണ്ട്. ആദിവാസി മേഖലയിലെ ജനങ്ങളോട് കെ.എസ്.ആർ.ടി.സി ഡിപ്പോ അധികാരികൾ കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |