കോട്ടയം. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും പ്രധാന ജംഗ്ഷനുകളിലും ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും യോഗവും നടന്നു. നഗരമദ്ധ്യത്തിലെ പ്രധാന ജംഗ്ഷനുകളിൽ അടക്കം പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. സ്വകാര്യ ബസ് സ്റ്റാൻഡുകളും കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളും ആൾതിരക്കൊഴിഞ്ഞ് നിശ്ചലമായിരുന്നു. റോഡരികിലും സ്റ്റാൻഡുകളിലും തങ്ങുന്നവർക്കായി വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണം എത്തിച്ചുനൽകി. സർക്കാർ- സ്വകാര്യ മേഖലകളിലെ ഭൂരിഭാഗം സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ചില ഹോട്ടലുകൾ ഉച്ചവരെ പ്രവർത്തിച്ചു. ഓൺലൈൻ ഡെലിവറി സർവീസും നടന്നു. രാവിലെ ഉണ്ടായിരുന്ന ചെറിയ തിരക്ക് ഉച്ചയോടെ ഇല്ലാതായി. പെട്രോൾ പമ്പുകളും പ്രവർത്തിച്ചില്ല. എയർപോർട്ട്, മരണം, കല്യാണം, ആശുപത്രി , പത്രം തുടങ്ങിയ ബോർഡുകൾ സ്ഥാപിച്ചാണ് സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങിയത്.
സമരക്കാർ കടകൾ അടപ്പിച്ചു.
പണിമുടക്കിനെ തുടർന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ രാവിലെ തുറന്നിരുന്ന പല സ്വകാര്യ സ്ഥാപനങ്ങളും സമരക്കാരെത്തി അടപ്പിച്ചു. ഏറ്റുമാനൂർ ഭാഗത്ത് സമരക്കാരും സ്ഥാപന ഉടമയുമായി വാക്കുതർക്കമുണ്ടായി. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയവരെ ഭീഷണിപ്പെടുത്തി നീക്കം ചെയ്യിച്ചു.
സജീവമാകാതെ കുമരകം.
കുമരകത്ത് ഹൗസ്‌ബോട്ട് തൊഴിലാളികളക്കം പണിമുടക്കിൽനിന്ന് വിട്ടുനിന്നെങ്കിലും വലിയതോതിൽ സഞ്ചാരികളെത്തിയില്ല. ഇന്നലെ 15 ഹൗസ് ബോട്ടുകൾ മാത്രമാണ് സവാരി നടത്തിയത്. 80 ഓളം ബോട്ടുകളാണ് ഇവിടെയുള്ളത്. പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാത്തതും സമരക്കാരെ ഭയന്നുമാണ് സഞ്ചാരികൾ എത്താതിരുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |