മാന്നാർ: അയൽവാസി വീട്ടിൽ കയറി ആക്രമിച്ചതിനെത്തുടർന്ന് മുൻപഞ്ചായത്തംഗത്തിനും ഭർത്താവിനും ഭർതൃമാതാവിനും പരിക്കേറ്റു. ചെന്നിത്തല പഞ്ചായത്ത് പതിനൊന്നാം വാർഡ് മണ്ണാരേത്ത് വീട്ടിൽ ഗിരിജ (42), ഭർത്താവും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനുമായ ശിവകുമാർ, ശിവകുമാറിന്റെ അമ്മ തങ്കമ്മ (72) എന്നിവർക്കാണ് പരിക്കേറ്റത്. ഇടതു കൈപ്പത്തി മുറിഞ്ഞ ഗിരിജയും ഇടത് കാലിന്റെ തള്ളവിരൽ മുറിഞ്ഞ തങ്കമ്മയും പരുമല സ്വകാര്യാശുപത്രിയിൽ ചികിത്സതേടി. ഞായറാഴ്ച രാത്രി 11.30നാണ് സംഭവം.
അയൽവാസിയും ബന്ധുവുമായ മോഹൻനിവാസിൽ മോഹൻ (42) ശിവകുമാറിന്റെ വീട്ടിലെത്തി അസഭ്യംപറയുകയും ജനൽപാളികൾ അടിച്ച് തകർക്കുകയും ചെയ്തു. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് ശിവകുമാറിനെ ക്രൂരമായി മർദ്ദിച്ചു. പിടിച്ചുമാറ്റാനെത്തിയ ഗിരിജയെയും തങ്കമ്മയെയും എടുത്തെറിഞ്ഞ മോഹൻ മുറിയിലുള്ള ടീപ്പോ നിലത്തടിച്ചുടച്ചതായും പരാതിയിൽ പറയുന്നു. പൊട്ടിയചില്ലെടുത്ത് ശിവകുമാറിനെ കുത്താനൊരുങ്ങിയ മോഹനനെ തടഞ്ഞപ്പോഴാണ് ഗിരിജയുടെ ഇടതു കൈപ്പത്തിയിൽ ആഴത്തിൽ മുറിവേറ്റത്. രോഗിയായ തങ്കമ്മയെ നിലത്തിട്ട് ചവിട്ടുകയും വലതു തള്ളവിരലിൽ ചില്ലിന്കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. കോൺഗ്രസ് അംഗമായിരുന്ന ഗിരിജ ഇപ്പോൾ സി.പി.എമ്മിന്റെ പ്രവർത്തകയാണ്. മാന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |