പത്തനംതിട്ട : പണിമുടക്കിൽ ജനം വലഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്ക് പോയവരെ പോലും റോഡിൽ തടഞ്ഞുനിറുത്തി. പിന്നീട് പോകാൻ അനുവദിച്ചവരെ ഇൗ വഴി തിരിച്ചു വരരുതെന്ന് താക്കീത് നൽകുകയും ചെയ്തു. പന്തളത്തും ഒാമല്ലൂരിലും സ്വകാര്യ വാഹനങ്ങളിൽ വന്നവരും പണിമുടക്ക് അനുകൂലികളുമായി വാക്കുതർക്കം ഉണ്ടായി.
ഇന്നലെ രാവിലെ തുറന്ന കടകൾ ഉച്ചയ്ക്ക് മൻപായി പണിമുടക്ക് അനുകൂലികൾ ബലമായി അടപ്പിച്ചു. ഏതാനും ജീവനക്കാർ ജോലിക്ക് കയറിയ പൂങ്കാവിലെ എസ്.ബി.എെ ശാഖയുടെ ഷട്ടർ പണിമുടക്ക് അനുകൂലികൾ താഴ്ത്തി. പിന്നീട് തുറന്ന ശേഷം ജീവനക്കാരെ പുറത്താക്കി.
ജില്ലയിലെ സർക്കാർ ഒാഫീസുകളിൽ കുറച്ചുപേർ മാത്രമാണ് ജോലിക്ക് ഹാജരായത്. കളക്ടറേറ്റിലെ റവന്യു വിഭാഗത്തിൽ 114 ജീവനക്കാരിൽ ഒൻപത് പേർ മാത്രമാണ് ഹാജരായത്. താലൂക്ക് ഒാഫീസുകളിൽ അഞ്ചിൽ താഴെ മാത്രമാണ് ജീവനക്കാർ എത്തിയത്.
കെ.എസ്.ആർ.ടി.സി സർവീസുകളൊന്നും നടത്തിയില്ല. മെക്കാനിക്കൽ വിഭാഗത്തിൽ ഉൾപ്പെടെ 13 പേർ മാത്രമാണ് ജോലിക്ക് ഹാജരായത്.
പണിമുടക്കിയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രകടനം നടത്തി.
പ്രമാടത്ത് പ്രവർത്തിച്ച സ്ഥാപനങ്ങളും ഓഫീസുകളും അടപ്പിച്ചു. പ്രമാടം മൃഗാശുപത്രി സമരക്കാർ അടപ്പിച്ചു. പലചരക്ക് കടകളും ഹോട്ടലുകളും അടപ്പിച്ചതോടെ സാധാരണക്കാരും ദുരിതത്തിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |