മലപ്പുറം: ദേശീയ പണിമുടക്കിന്റെ ഒന്നാം ദിനത്തിൽ ജില്ല പൂർണമായും സ്തംഭിച്ചു. പ്രധാന നഗരങ്ങളിലെല്ലാം സമരാനുകൂലികൾ രാവിലെ മുതൽ തന്നെ തമ്പടിച്ചിരുന്നു. തിരൂരിൽ വാഹനം തടയലിനെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് മർദ്ദനമേറ്റു. രോഗിയുമായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ട ഓട്ടോ ഡ്രൈവറായ തിരൂർ മുത്തൂർ സ്വദേശി യാസറിനെയാണ് (41) ഇരുപതോളം പേർ ചേർന്ന് മർദ്ദിച്ചത്. മർദ്ദനത്തെ തുടർന്ന് വായിൽ നിന്നും മൂക്കിൽ നിന്നും ചോര വന്ന യാസറിനെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ തിരൂർ പൊലീസിൽ പരാതി നൽകി. എടവണ്ണപ്പാറയിലും സംഘർഷ സാദ്ധ്യതകളുണ്ടായിരുന്നെങ്കിലും പൊലീസെത്തി പ്രശ്നങ്ങൾ അവസാനിപ്പിക്കുകയായിരുന്നു. രാവിലെ എടവണ്ണപ്പാറയിൽ തുറന്നിരുന്ന പത്തോളം കടകളാണ് സമരക്കാരെത്തി അടപ്പിച്ചത്. ഒരു കടയുടമ കടയടയ്ക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് സമരക്കാർ കടയ്ക്ക് മുന്നിലിരുന്ന് മുദ്രാവാക്യമുയർത്തി. സംഭവം സംഘർഷാവസ്ഥയിലേക്ക് പോവുന്നതിന് മുമ്പ് പൊലീസെത്തി ഇടപെടുകയായിരുന്നു. ഒടുവിൽ കടയുടമയ്ക്ക് കടയടക്കേണ്ടി വന്നു. എടവണ്ണ പഞ്ചായത്തിലെ മുഴുവൻ വ്യാപാരികളും കടകളടച്ച് സമരത്തിനൊപ്പം നിന്നെങ്കിലും ഇന്ന് മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. മലപ്പുറത്ത് രാവിലെ തന്നെ വിവിധ ട്രേഡ് യൂണിയനുകൾ ചേർന്ന് റാലി നടത്തി.
വിവിധയിടങ്ങളിൽ വാഹനം തടഞ്ഞു
മഞ്ചേരിയിലെ വിവിധ ജംഗ്ഷനുകളിൽ സമരക്കാർ തമ്പടിച്ചിരുന്നു. സംഘർഷാവസ്ഥയുണ്ടായാൽ ചെറുക്കാൻ പൊലീസും നഗരത്തിലെത്തിയിരുന്നു. രാവിലെ മുതൽ മഞ്ചേരിയിൽ സ്വകാര്യ വാഹനങ്ങൾ തടഞ്ഞു. ഏറെ നേരം റോഡിൽ വാഹനങ്ങൾ തടഞ്ഞുവച്ച ശേഷമാണ് വിട്ടയച്ചത്. നിലമ്പൂരിലും എടക്കരയിലും കൊണ്ടോട്ടിയിലും സ്ഥിതി സമാനമായിരുന്നു. നിലമ്പൂരിൽ വാഹനങ്ങൾ തടഞ്ഞെങ്കിലും പിന്നീട് വിട്ടയച്ചു. കൊണ്ടോട്ടി നഗരം പൂർണമായും അടഞ്ഞു കിടന്നു. ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയിരുന്നത്. മലപ്പുറം നഗരത്തിലെ വ്യാപാരികളും പൂർണമായും പണിമുടക്കിനോട് സഹകരിച്ചു.
പെട്രോൾ പമ്പുകളും അടപ്പിച്ചു
ജില്ലയിലെ മിക്കയിടങ്ങളിലും രാവിലെ പെട്രോൾ പമ്പുകൾ തുറന്നിരുന്നെങ്കിലും ചുരുക്കം ചില പെട്രോൾ പമ്പുകൾ സമരക്കാരെത്തി അടപ്പിച്ചു. പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കുമോ എന്ന ആശങ്കയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ പെട്രോൾ പമ്പുകളിൽ വ്യാപകമായ തിരക്ക് അനുഭവപ്പെട്ടിരുന്നു. എന്നാൽ പമ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാനായത് അത്യാവശ്യ യാത്രക്കാർക്കടക്കം ഉപകാരമായി.
കോട്ടക്കുന്ന് പാർക്കും അടഞ്ഞു കിടന്നു
ദിവസവും നിരവധി സന്ദർശകരെത്തുന്ന കോട്ടക്കുന്ന് പാർക്ക് പണിമുടക്കിനെ തുടർന്ന് അടഞ്ഞു കിടന്നു. അവധി ദിനത്തിൽ ചില സന്ദർശകരെത്തിയെങ്കിലും നിരാശയോടെ മടങ്ങേണ്ടി വന്നു. ജില്ലയിലെ ഒട്ടുമിക്ക ടൂറിസം കേന്ദ്രങ്ങളും ഇത്തരത്തിൽ അടഞ്ഞു കിടക്കുകയായിരുന്നു. പ്രവർത്തനമില്ലാത്തത് അറിയാതെ വന്നവരെല്ലാം നിരാശയോടെ മടങ്ങിയെങ്കിലും കോട്ടക്കുന്നിലേക്കുള്ള പരിസര ഭാഗങ്ങളിൽ ചില സന്ദർശകൾ കുറഞ്ഞ സമയം ചിലവഴിച്ചിരുന്നു. ഉച്ച വെയിൽ ശക്തിയാർജിച്ചതോടെ നഗരം പൂർണമായും വിജനമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |