SignIn
Kerala Kaumudi Online
Wednesday, 08 May 2024 3.41 PM IST

പണിമുടക്ക് പൂർണം,​ വലഞ്ഞ് ജനം

 ചാക്കയിൽ മജിസ്ട്രേറ്റിന്റെ വാഹനം തടഞ്ഞു  വെഞ്ഞാറമൂട്ടിൽ സി.പി.ഐ - സി.പി.എം സംഘർഷം

 കാട്ടാക്കടയിൽ സി.പി.എം - ബി.ജെ.പി സംഘർഷം മംഗലപുരത്ത് പെട്രോൾ പമ്പ് എറിഞ്ഞ് തകർത്തു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതി നടത്തുന്ന ദേശീയപണിമുടക്കിന്റെ ഒന്നാംദിനം ജില്ലയിൽ പൂർണം. ചാക്കയിൽ മജിസ്ട്രേറ്റിനെ സമരാനൂകൂലികൾ തടഞ്ഞു. വാഹനം തടഞ്ഞതിനെച്ചൊല്ലി പൊലീസും സമരാനുകൂലികളും തമ്മിൽ പലയിടത്തും വാക്കുതർക്കമുണ്ടായി.

വെഞ്ഞാറമൂട്ടിൽ രണ്ട് ചേരിയായി സമരം ചെയ്‌ത സി.പി.ഐ - സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പരസ്‌പരമുണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. കാട്ടാക്കടയിൽ വാഹനങ്ങൾ തടഞ്ഞതിനെച്ചൊല്ലി സി.പി.എം - ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. മംഗലപുരത്ത് സമരാനുകൂലികൾ പെട്രോൾ പമ്പ് എറിഞ്ഞു തകർത്തു. പ്രാവച്ചമ്പലത്ത് ആശുപത്രിയിലേക്ക് കാറിൽപോയ സ്ത്രീയെയും​ ജോലിക്കുപോകാനിറങ്ങിയ സതേൺ റെയിൽവേ ഉദ്യോഗസ്ഥനെയും വഴിയിൽ തടഞ്ഞ് തിരിച്ചുവിട്ടു. പാപ്പനംകോട് ഓട്ടോ ഡ്രൈവറെ കൈയേറ്റം ചെയ്‌തു.

സർക്കാർ ഓഫീസുകൾ, ഹോട്ടലുകൾ, ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവ അടഞ്ഞുകിടന്നു. സെക്രട്ടേറിയറ്റിൽ 32 പേർ മാത്രമാണ് ജോലിക്കെത്തിയത്. കെ.എസ്.ആർ.ടി.സി ആർ.സി.സിയിലേക്ക് മാത്രം സർവീസ് നടത്തി. ചികിത്സയ്ക്കായി സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയവരെ പൊലീസ് വാഹനങ്ങളിൽ ആശുപത്രികളിലെത്തിച്ചു. ടെക്നോപാർക്കിനെ പണിമുടക്ക് ബാധിച്ചില്ല. ജനങ്ങൾ സമരത്തോട് സഹകരിക്കണമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

മജിസ്ട്രേറ്റിന്റെ വാഹനം തടഞ്ഞു,​

സി.ഐയോട് വിശദീകരണം തേടി

ചാക്കയിൽ സമരാനുകൂലികൾ വാഹനംതടഞ്ഞ നടപടിയിൽ സി.ഐയോട് വിശദീകരണം തേടി വനിതാ മജിസ്‌ട്രേറ്റ്. വഞ്ചിയൂർ കോടതിയിലേക്ക് പോകാൻ വർക്കലയിൽ നിന്നുവന്ന ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (2)​ അനീസയെയാണ് ഇന്നലെ സമരക്കാർ തടഞ്ഞത്. രാവിലെ 10നായിരുന്നു സംഭവം.

സ്വകാര്യ വാഹനങ്ങൾ സമരക്കാർ തടഞ്ഞതോടെ ചാക്കയിൽ നിന്ന് പേട്ടയിലേക്ക് പോകുന്ന വാഹനങ്ങൾ ഈഞ്ചയ്‌ക്കൽ വഴി പൊലീസ് വഴിതിരിച്ചുവിട്ടു. ഇതിനിടെയാണ് വഞ്ചിയൂർ കോടതിയിലേക്ക് പോകാൻ വനിതാ മജിസ്‌ട്രേറ്റ് എത്തിയത്. തുടർന്നാണ് സമരക്കാർ വാഹനം തടഞ്ഞത്.

പണിമുടക്കിന്റെ ഭാഗമായി പ്രകടനം നടക്കുന്നതിനാൽ ഈഞ്ചയ്‌ക്കൽ വഴി വഞ്ചിയൂരിലേക്ക് പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പേട്ട വഴി പോകണമെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചു. തുടർന്ന് പൊലീസ് ഇടപെട്ട് വാഹനം കടത്തിവിട്ടു. പോകുന്ന വഴി പേട്ട സ്റ്റേഷനിലെത്തിയ മജിസ്ട്രേറ്റ് സി.ഐയുടെ ഫോൺ നമ്പരിൽ വിളിച്ച് വിവരം പറഞ്ഞു. തുടർന്ന് പേട്ട സി.ഐ റിയാസ് രാജ നേരിട്ട് മജിസ്ട്രേറ്റിനെക്കണ്ട് വിശദീകരണം നൽകി. മജിസ്ട്രേറ്റിന്റെ ഉൾപ്പെടെ വാഹനങ്ങൾ തടഞ്ഞതിനും പൊതുനിരത്തിൽ സമരം നടത്തിയതിനും സി.പി.എം പ്രവർത്തകരടക്കം 13പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സി.ഐ മജിസ്ട്രേറ്റിനെ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.