മാന്നാർ : ഫർണിച്ചറുകളിൽ നിന്ന് പ്ളാസ്റ്റിക് വരിച്ചിൽ ഏറെക്കുറെ വിടവാങ്ങിയെങ്കിലും പരമ്പരാഗതമായി അഭ്യസിച്ച തൊഴിൽ ഇന്നും പിന്തുടരുകയാണ് ചെന്നിത്തല 13-ാം വാർഡിൽ പനയ്ക്കൽ വീട്ടിൽ ഗോപനെന്ന ഗോപകുമാർ. പതിനാറാം വയസിൽ ഉപജീവന മാർഗമായി സ്വീകരിച്ച ഈ തൊഴിൽ .57ാം വയസിലും തുടരുന്നു.
ഈട്ടി, തേക്ക്, മഹാഗണി, പൂവരശ് തുടങ്ങിയ തടികളിൽ നിർമ്മിച്ച ഫർണീച്ചറുകളിലാണ് പ്ലാസ്റ്റിക് വരിഞ്ഞിരുന്നത്. എന്നാൽ, പ്ലാസ്റ്റിക്, കുഷ്യൻ ഫർണിച്ചറുകളുടെ കടന്നുകയറ്റത്തോടെയാണ് പ്ളാസ്റ്റിക് വരിച്ചിലുള്ളവയ്ക്ക് ആവശ്യക്കാർ കുറഞ്ഞു തുടങ്ങിയത്. ഇതോടെ, പരമ്പരാഗതമായി ഈ തൊഴിൽ ചെയ്തിരുന്ന പലരും മറ്റ് മാർഗങ്ങൾ അന്വേഷിച്ചുപോയി.
പിതാവിന്റെ തൊഴിലായ പ്ലാസ്റ്റിക്,ചൂരൽ വരിച്ചിലുകൾ ഗോപകുമാറിനൊപ്പം മൂന്ന് സഹോദരൻമാർക്കും വശമായിരുന്നുവെങ്കിലും അവരെല്ലാം മറ്റ് മേഖലകളിലേക്ക് തിരിഞ്ഞു. സഹോദരൻമാരായ രാജേന്ദ്രൻ തട്ടുകട നടത്തുമ്പോൾ ജയകുമാർ മേസ്തരിപ്പണിയാണ് തിരഞ്ഞെടുത്തത്. ഇളയസഹോദരൻ സഞ്ജീവ് അദ്ധ്യാപകനാണ്.
പഴയ ഫർണിച്ചറുകളിൽ പ്ലാസ്റ്റിക് വരിഞ്ഞഭാഗങ്ങൾ കാലപ്പഴക്കത്താൽ നശിക്കുമ്പോൾ അവയിൽ പ്ലൈവുഡ് ഉപയോഗിച്ച് അറ്റകുറ്റപ്പണി ചെയ്യുകയാണ് ഇപ്പോൾ പതിവ്. പ്ലാസ്റ്റിക് വരിഞ്ഞ് പുതുക്കി ഉപയോഗിക്കുന്നവർ വളരെ വിരളമാണെന്ന് ഗോപകുമാർ പറയുന്നു. പുതിയ തലമുറയിൽ നിന്ന് ആരുംകടന്നുവരാത്ത പ്ളാസ്റ്റിക് വരിച്ചിൽ മേഖലയിൽ തൊഴിലാളികളെ കിട്ടാതായതോടെ എറണാകുളം,തൃശൂർ ജില്ലകളിൽ നിന്നുപോലും ഗോപനെ അന്വേഷിച്ച് ആളുകൾ എത്താറുണ്ട്. വരിയുന്നതിനാവശ്യമായ പ്ലാസ്റ്റിക്കിന്റെ ദൗർലഭ്യവും വിലവർദ്ധനയുമാണ് ഏറെ വലയ്ക്കുന്നതെന്ന് ഗോപൻ പറയുന്നു. ആദ്യകാലങ്ങളിൽ കിലോഗ്രാമിന് 31 രൂപയ്ക്ക് ലഭിച്ചിരുന്ന, വരിച്ചിലിനുള്ള പ്ലാസ്റ്റിക്കിന് ഇന്ന്കിലോഗ്രാമിന് 425 രൂപ നൽകണം. തിരുവല്ല, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളിൽ ഒന്നോ രണ്ടോ കടകളിൽ മാത്രമാണ് ഇവ ലഭിക്കുന്നത്. ഭാര്യ തുളസി, മാതാവ് ചെല്ലമ്മ, പെണ്മക്കളായ അശ്വതി,ഹരിത എന്നിവരടങ്ങുന്നതാണ് ഗോപകുമാറിന്റെ കുടുംബം. മക്കൾ രണ്ടുപേരെയും വിവാഹം ചെയ്തയച്ചു. 2006 ൽ പഞ്ചായത്തിൽ നിന്ന് അനുവദിച്ച മൂന്ന് സെന്റ് സ്ഥലവും വീടുമാണ് ഗോപന്റെ ആകെയുള്ള സമ്പാദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |