കോട്ടയം . പ്രതിപക്ഷ നേതാവ് ഉദ്ഘാടകനായി യു ഡി എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സിൽവർലൈൻവിരുദ്ധ ജനകീയസദസിൽ നിന്ന് ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് വിട്ടുനിന്നതിന് പിന്നാലെ, പാർട്ടിയിലും മുന്നണിയിയിലും അസ്വാരസ്യങ്ങൾ പുകയുന്നു. പാർട്ടിയിലെ പ്രശ്നം പാർട്ടിയിൽ പരിഹരിക്കുമെന്ന് നാട്ടകം പറയുമ്പോൾ, ബഹിഷ്കരണം ആയുധമാക്കാനാണ് ഒരുവിഭാഗത്തിന്റെ നീക്കം. ഡി സി സി ഓഫീസിൽ നടന്ന യു ഡി എഫ് നേതൃയോഗത്തിൽ നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പങ്കെടുത്ത ചടങ്ങ് കൂടി നാട്ടകം സുരേഷ് ബഹിഷ്കരിച്ചത്.
യു ഡി എഫ് ഒറ്റക്കെട്ടായി സിൽവർലൈനിനെതിരെ നടത്തുന്ന സമരത്തിന് നേതൃത്വം നൽകേണ്ട ഡി സി സി പ്രസിഡന്റ് ഈഗോ കാട്ടി വിട്ടുനിൽക്കുന്നത് അനുചിതമായിപ്പോയെന്നാണ് ഒരുവിഭാഗം നേതാക്കൾ പറയുന്നത്. അറിഞ്ഞ് കേട്ട് ചാത്തമുണ്ണാൻ പോകാറില്ലെന്നായിരുന്നു വിട്ടു നിൽക്കലിനെപ്പറ്റി നാട്ടകത്തിന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് വരെ പങ്കെടുത്ത വലിയ ചടങ്ങിനെ ചാത്തമുണ്ണലിനോട് ഉപമിച്ചതിലൂടെ ഡിസിസി പ്രസിഡന്റ് അച്ചടക്കലംഘനം കാട്ടിയെന്ന് സതീശൻ അനുകൂലികൾ പറയുന്നു. അതേസമയം യു ഡി എഫ് ജില്ലാ നേതൃത്വത്തിനോടുള്ള അതൃപ്തിയും പ്രതിപക്ഷ നേതാവിന്റെ അവഗണനയുമാണ് നാട്ടകത്തിന്റെ പ്രതിഷേധത്തിന് പിന്നിലെന്നാണ് സൂചന. വി ഡി.സതീശൻ അനുകൂലിയായ കെ പി സി സി ജനറൽ സെക്രട്ടറിയും യു ഡി എഫ് ജില്ലാ കൺവീനറുമായ ജോസി സെബാസ്റ്റ്യൻ അടക്കം ഡി സി സിയെ ഹൈജാക്ക് ചെയ്യുന്നെന്ന പരാതി നേരത്തെ മുതൽ നാട്ടകത്തിനുണ്ട്. കെ പി സി സിയിലും മുന്നണിയിലും വിഷയം ചർച്ചയാക്കാനാണ് ഇരുകൂട്ടരുടേയും തീരുമാനം.
വിട്ടുനിൽക്കലിന് കാരണമുണ്ട്.
വിട്ടുനിൽക്കലിന് കൃത്യമായ കാരണം ഉണ്ട്. അത് പാർട്ടി വേദിയിൽ പറയുമെന്ന് നാട്ടകം സുരേഷ് പറഞ്ഞു. യു ഡി എഫ് യോഗം നടക്കുന്ന ദിവസങ്ങളിൽ പല പരിപാടികളും ഉണ്ടാകും. ഡി സി സി പ്രസിഡന്റ് എന്ന പദവിയുടെ രാഷ്ട്രീയ മഹത്വം ഉയർത്തിപ്പിടിക്കുകയാണ് ലക്ഷ്യം. അതിന് വേണ്ടിയാണ് യോഗത്തിൽ നിന്ന് വിട്ട് നിന്നത്. പത്രത്തിൽ പടംവരാൻ വേണ്ടി ഇടിയുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിവേദിയിൽ പറയണം.
അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പാർട്ടി വേദിയിൽ പറയണമെന്ന് യു ഡി എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ പറഞ്ഞു. പാർട്ടി പ്രതിപക്ഷത്താണ്. എല്ലാവരും ഒന്നിച്ച് നിന്ന് സിൽവർലൈൻ പദ്ധതിയുടെ ഇരകൾക്ക് വേണ്ടിയുടെ പോരാട്ടമാണ് നടന്നത്. നേതാക്കൾ തമ്മിലുള്ള ഈഗോമൂലം ചടങ്ങിന്റെ കോസ് മാറിപ്പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഘടകക്ഷികൾ അതൃപ്തർ.
മുന്നണിയോഗത്തിൽ പ്രസിഡന്റ് പങ്കെടുക്കാത്തതിൽ ഘടകക്ഷികൾ അതൃപ്തരാണ്. ഇനി മുതൽ മുന്നണി യോഗത്തിന്റെ വേദി മാറ്റുന്നതിനെ പറ്റി ആലോചിക്കമെന്നും യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |