കൊച്ചി: ഒരുതലയ്ക്കൽ പണിപൂർത്തിയാക്കി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത റോഡിന്റെ മറുതലയ്ക്കൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർമ്മാണോദ്ഘാടനം. സംസ്ഥാന സർക്കാർ അധികാരമേറ്റെടുത്ത് ഒരുവർഷം പൂർത്തിയാകുന്ന വേളയിൽ നൂറുദിനകർമ്മ പരിപാടിയുടെ ഭാഗമായാണ് വിചിത്രമായ ഉദ്ഘാടന മാമാങ്കങ്ങൾ.
കോതമംഗലം - കോട്ടപ്പടി -കുറുപ്പംപടി - കൂട്ടിക്കൽ റോഡാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. 31 ന് കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ഉദ്ഘാടനം. ഇതേ റോഡിൽ കുറുപ്പംപടി- കൂട്ടിക്കൽ റോഡിന്റെ നിർമ്മാണോദ്ഘാടനമാണ് 4ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുന്നത്.
ആകെയുള്ള 17 കിലോമീറ്റർ റോഡ് രണ്ട് നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്നതാണ് വെവ്വേറെ ഉദ്ഘാടനം നടത്താൻ കാരണം. കോതമംഗലം മുതൽ കുറ്റിക്കുഴി ഷാപ്പുംപടി വരെയുള്ള 7 കിലോമീറ്റർ ഭാഗം ഇടതുപക്ഷക്കാരനായ ആന്റണി ജോൺ എം.എൽ.എയുടെ മണ്ഡലത്തിലും ബാക്കിഭാഗം യു.ഡി.എഫുകാരനായ എൽദോസ് കുന്നപ്പിള്ളിയുടെ പെരുമ്പാവൂർ മണ്ഡലത്തിലുമാണ്. ഇടതുപക്ഷ മണ്ഡലത്തിലെ റോഡ് പൂർത്തിയാക്കി മുഖ്യമന്ത്രിയെകൊണ്ട് ഉദ്ഘാടനം നിർവഹിച്ചതിന് തൊട്ടുപിന്നാലെ യു.ഡി.എഫ് മണ്ഡലത്തിൽ നിർമ്മാണോദ്ഘാടനം നടക്കുന്നതിലെ അനൗചിത്യം നാട്ടിൽ ചൂടേറിയ ചർച്ചയാവുകയാണ്.
ആകെയുള്ള 17 കിലോമീറ്ററിൽ 6 കിലോമീറ്റർഭാഗം രണ്ട് വർഷം മുമ്പ് ടാർ ചെയ്തിരുന്നു. ബാക്കിയുള്ളതിൽ 7 കിലോമീറ്റർ മാർച്ച് 31 ന് പൂർത്തിയാക്കി. അവശേഷിക്കുന്ന 4 കിലോമീറ്റർ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസഹമായി കിടക്കുകയാണ്. ഇവിടെയാണ് അടുത്ത ദിവസം റീടാറിംഗ് ആരംഭിക്കുന്നത്. കാലങ്ങളായി നിലവിലുള്ളതും ബസ് സർവീസ് ഉൾപ്പെടെ ജനങ്ങൾ ഉപയോഗിച്ചുവരുന്നതുമായ റോഡിന്റെ പൊട്ടിപ്പൊളിഞ്ഞ ഭാഗം റീടാർ ചെയ്യാനും മന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന വാശി എന്തിനാണെന്നും നാട്ടുകാർക്ക് മനസിലായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |