തിരുവനന്തപുരം:വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ 5 കോടി 3 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു.ജവഹർ നഗറിലെ റോഡുകൾ നവീകരിക്കുന്നതിനായി 1 കോടി 60 ലക്ഷം രൂപയും പ്ലാമൂട് തേക്കുമ്മൂട് മുളവന റോഡ് ബി.എം ആൻഡ് ബി.സി. നിലവാരത്തിലാക്കുന്നതിന് ഒന്നരക്കോടി രൂപയുമാണ് അനുവദിച്ചത്. തമ്പുരാൻമുക്ക്-ജനറൽ ആശുപത്രി റോഡിനും എം.എൽ.എ. ഹോസ്റ്റൽ-കുന്നുകഴി റോഡിനും 25 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ പാതിരപ്പള്ളി സാംസ്‌കാരിക നിലയത്തിന്റെ പൂർത്തീകരണത്തിനായി അനുവദിച്ചിട്ടുണ്ട്.എം.എൽ.എ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ രണ്ടാം നിലയും ചുറ്റുമതിലും പണിയുന്നതിനാണ് തുക അനുവദിച്ചത്.എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 19 ലക്ഷം രൂപ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ റോഡ് ടാർ ചെയ്യുന്നതിനും 10 ലക്ഷം രൂപ പട്ടം മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കമ്പ്യൂട്ടറുകൾ വാങ്ങാനും അനുവദിച്ചു. കാലവർഷക്കെടുതികളിൽ തകർന്ന 10 റോഡുകളുടെ പുനർനിർമ്മാണത്തിനായി ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മണ്ഡലത്തിലെ മരാമത്ത് പ്രവൃത്തികളുടെ പുരോഗതി കൃത്യമായി വിലയിരുത്തുന്നുണ്ടെന്ന് അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |