നെയ്യാറ്റിൻകര: അതിയന്നൂർ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള കമുകിൻകോട് മാർക്കറ്റിന്റെ വികസനം അവതാളത്തിൽ. വികസനത്തിനുള്ള സാദ്ധ്യതകളേറെയുണ്ടെങ്കിലും അവയൊന്നും തിരിഞ്ഞുനോക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം ശക്തം. എന്നാൽ മാർക്കറ്റിൽ കച്ചവടത്തിന് ആളില്ലാത്തതാണ് മാർക്കറ്റിൽ വികസനത്തിനായി ശ്രമിക്കാത്തതെന്നാണ് നിലവിലെ പഞ്ചായത്ത് ഭരണസമിതിയുടെ വാദം. അതിയന്നൂർ പഞ്ചായത്തിലെ ശബരിമുട്ടം വാർഡിൽ കമുകിൻകോട് നിന്നും വെൺപകൽ തിരിയുന്ന റോഡിന് സമീപത്തായാണ് മാർക്കറ്റ് സ്ഥിതിചെയ്യുന്നത്. വർഷങ്ങൾക്ക് മുമ്പ് രാവിലെയും വൈകിട്ടുമായി 2 സമയങ്ങളിൽ ഏറെ തിരക്കുണ്ടായിരുന്ന മാർക്കറ്റാണ് ഇപ്പോൾ ആർക്കും വേണ്ടാതെ കിടക്കുന്നത്. മുമ്പ് മത്സ്യഫെഡിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ ഇവിടെ സാധനങ്ങളെത്തിച്ച് കച്ചവടം നടത്തിയിരുന്നതായും പ്രദേശവാസികൾ പറയുന്നു. കൊവിഡ് പ്രതിസന്ധി വന്നതോടെ മാർക്കറ്റ് തീർത്തും വിജനമായി. ഇപ്പോൾ രാവിലെയും വൈകിട്ടുമായി മൂന്നോ നാലോ കച്ചവടക്കാർ ചേർന്ന് റോഡിന് സമീപമിരുന്നാണ് കച്ചവടം നടത്തുന്നത്. മത്സ്യവില്പനക്കാർ ഉൾപ്പെടെ പഴം, പച്ചക്കറി ഉത്പന്നങ്ങൾ വിൽക്കുന്ന 50 ലധികം കച്ചവടക്കാർ വ്യാപാരം നടത്തിയ ഇവിടെ ഇപ്പോൾ പേരിന് മാത്രമാണ് ആൾക്കാർ പച്ചക്കറി, മത്സ്യ വ്യാപാരത്തിനായിയെത്തുന്നത്. അതിയന്നൂർ പഞ്ചായത്ത് വക 60 സെന്റോളം വരുന്ന സ്ഥലത്ത് പഞ്ചായത്ത് വക കമ്മ്യൂണിറ്റി ഹാളും ബ്ലോക്ക് പഞ്ചായത്ത് വക ഒരു ഓഫീസ് മന്ദിരവും മൃഗാശുപത്രിയും പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ മുന്നിലായി 20 സെന്റോളം സ്ഥലമാണ് മാർക്കറ്റിനുള്ളത്. 10 വർഷം മുമ്പ് മാർക്കറ്റിന്റെ തറ ടൈൽസിട്ട് നവീകരിച്ചിട്ടുണ്ട്. സി.സി.ടിവി ക്യാമറ വയ്ക്കുന്നതിനുള്ള കേബിളിട്ടുണ്ടെങ്കിലും അവയുടെ നിർമ്മാണവും പൂർത്തീകരിച്ചിട്ടില്ല. 2012ൽ ചന്ത ഹൈടെക് ആക്കാൻ എം.എൽ.എ ഫണ്ടിൽ നിന്ന് തുക വരെ വകയിരുത്തിയ മാർക്കറ്റിനാണ് ഇപ്പോൾ ഈ ദുർഗതി.
മാർക്കറ്റിൽ അത്യാവശ്യ പ്രാഥമിക സൗകര്യങ്ങളോ ടോയ്‌ലെറ്റുകളോ മാലിന്യനീക്കത്തിനുള്ള സൗകര്യങ്ങളോ ഇല്ലാത്തതാണ് കച്ചവടക്കാർ ഇവിടെ വിടാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചന്തയോട് ചേർന്ന് ജലസമൃദ്ധമായ ഒരു കിണറുള്ളത് വർഷങ്ങളായി ഉപയോഗിക്കാത്തത് കാരണം മാലിന്യനിക്ഷേപ കേന്ദ്രമായി മാറി. കൊവിഡിന് മുമ്പ് 70000 രൂപയോളം ലേലം കൊണ്ട ചന്തയ്ക്ക് ഇപ്പോൾ 7 പ്രാവശ്യം ലേലത്തിന് വച്ചപ്പോൾ 28000 രൂപയ്ക്കാണ് ലേലം കൊണ്ടത്. ചന്തയിപ്പോൾ മദ്യപരും സാമൂഹ്യവിരുദ്ധരും കേന്ദ്രമാക്കിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |