കോട്ടയം. നാട്ടിൻപുറത്തും അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബാൾ കളിക്കാൻ സൗകര്യമൊരുക്കുന്ന ടർഫുകൾ അവധിക്കാലമെത്തിയതോടെ സജീവമായി. കൊവിഡ് പ്രതിസന്ധിക്ക് ശേഷം പുതുതലമുറയിലെ കായികപ്രേമികളുടെ ഇഷ്ടയിടമായി ടർഫുകൾ മാറിക്കഴിഞ്ഞു.
വടക്കൻ ജില്ലകളിൽ തുടങ്ങിയ ഫുട്ബാൾ ടർഫിന് ജില്ലയിലും ഇപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കോട്ടയം നഗരത്തിലും അതിർത്തികളിലുമായി മാത്രം 10 ടർഫുകളുണ്ട്. ജില്ലയിലാകെ അമ്പതോളവും. അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്‌ബാൾ കളിക്കുന്ന പ്രതീതിയാണ് കായികപ്രേമികളെ ഗ്രൗണ്ടിലേക്ക് അടുപ്പിക്കുന്നത്.
മണിക്കൂറിന് 150 രൂപ വരെ.
വിവിധ അളവുകളിലാണ് ടർഫുകൾ. മൂന്ന് പേർ വീതം മുതൽ ഏഴും പത്തും പേർ വീതം വരെ കളിക്കാവുന്ന വലിപ്പമുണ്ട്. മണിക്കൂറിനാണ് നിരക്ക്. കളിക്കുന്നവരെല്ലാം കൂടി ഷെയർ ചെയ്ത് പണം നൽകിയാൽ മതി. ഒരാൾക്ക് ശരാശരി 150 രൂപവരെ. രാത്രിയും പകലും ഒരുപോലെ കളിക്കാം.
കൂടുതലും യുവസംരംഭകർ.
യുവാക്കളാണ് ടർഫ് മേഖലയിലേയ്ക്ക് അധികമായി കാലെടുത്തു വയ്ക്കുന്നത്. എൽ.ഇ.ഡി. ഫ്‌ളഡ്‌ലൈറ്റുകളും ഗ്രൗണ്ടിന് ഇരുമ്പുവലകൊണ്ടുള്ള ആവരണവുമടക്കം അരക്കോടിയിലധികം രൂപ ചെലവുവരും. ജീവനക്കാരുടെ ശമ്പളവും കറന്റ് ചാർജുമെല്ലാമായി ഇരുപതിനായിരത്തിലധികം രൂപ പ്രതിമാസം മുടക്കണം. സ്ഥലം സ്വന്തമായി ഇല്ലാത്തവർ വാടകയ്‌ക്കെടുത്ത സ്ഥലങ്ങളിലാണ് ടർഫ് ഗ്രൗണ്ട് ഒരുക്കുന്നത്. അമ്പതിനായിരം മുതൽ ഒരുലക്ഷംവരെയാണ് പലയിടത്തും പ്രതിമാസ സ്ഥലവാടക.
ഫുട്ബാൾ ടൂർണമെന്റും.
മുൻപ് ടൂർണമെന്റുകൾ മൈതാനങ്ങളിലായിരുന്നെങ്കിൽ ഇപ്പോഴത് ടർഫുകളിലേയ്ക്ക് മാറി. വിവിധ ക്ളബുകളുടെ പരിശീലനവും ടർഫുകളിലാണ്.
പാലമുറി ഗ്രാസ് ഷോപ്പേഴ്സ് ടർഫ് ഉടമ ടോണി പറയുന്നു.
'' കൊവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ കൂടുതൽപ്പേർ എത്തുന്നുണ്ട്. കൗമാരക്കാരും യുവാക്കളുമാണ് ഏറെയും. അവധിക്കാലമായതിനാൽ നല്ല തിരക്കാണ്''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |