കുമരകം . കുമരകം - മുഹമ്മ ജലപാതയിൽ തുറമുഖ വകുപ്പ് സ്ഥാപിച്ചിരിക്കുന്ന പുതിയ ബോയകളിൽ ഹൗസ് ബോട്ടുകൾ കെട്ടുന്നത് വ്യാപകമാകുന്നു. ഇതുമൂലം ബോയകൾക്ക് തകരാർ സംഭവിന്നത് തുടർക്കഥയാകുകയാണ്. കോൺക്രീറ്റ് സ്ലാബുകൾ കായലിന്റെ അടിത്തട്ടിൽ സ്ഥാപിച്ച ശേഷം സ്ലാബിൽ ചങ്ങല സ്ഥാപിച്ചിട്ടുണ്ട്. ഇതിലാണ് ബോയകൾ ഘടിപ്പിച്ചിരിക്കുന്നത്. ബോയകൾ ജലോപരിതലത്തിൽ ബോട്ട് ചാലിന്റെ ഇരുവശങ്ങളിലും പൊങ്ങി കിടക്കും. ബോട്ടുകൾക്ക് ദിശ തെറ്റാതിരിക്കാനാണ് കായലിന്റെ വിവിധ ഭാഗങ്ങളിൽ ബോയകൾ സ്ഥാപിച്ചത്. രാത്രി കാലങ്ങളിലും കാറ്റും കോളുമുള്ള സമയങ്ങളിലും ബോട്ടുകൾക്കും മത്സ്യതൊഴിലാളികൾക്കും ദിശ അറിയുന്നതിന് ഇത് വളരെ സഹായകരമായിരുന്നു. സോളാർലൈറ്റുകൾ ഘടിപ്പിച്ചതായതിനാൽ രാത്രിയിലും ഇവ പ്രകാശിക്കും. കാലപ്പഴക്കം ചെന്ന് ബോയകൾ നശിച്ചതോടെ കഴിഞ്ഞ വർഷമാണ് സ്രാങ്ക് അസോസിയേഷന്റെ ഇടപെടലിനെ തുടർന്ന് തുറമുഖവകുപ്പ് പുതിയ ബോയകൾ സ്ഥാപിച്ചത്. ഹൗസ്‌ബോട്ടുകൾ ബോയയിൽ കെട്ടുന്നതുമൂലം ബോട്ട് ചാലിൽ നിന്ന് മാറി പോകുന്നതിനും ഇടയാക്കുന്നു. വെള്ളം കുറവുള്ള സമയങ്ങളിൽ ബോട്ട് മൺ തിട്ടകളിൽ ഇടിക്കാനും സാദ്ധ്യതയേറെയാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്ന് സ്രാങ്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.എൻ ഓമനക്കുട്ടൻ, ജനറൽ സെക്രട്ടറി സി.ടി ആദർശ് കുപ്പപ്പുറം, രക്ഷാധികാരി കെ.എസ് അനൂപ് ഏറ്റുമാനൂർ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |