കോട്ടയം. വേനൽ മഴയിൽ വിളവ് ഒലിച്ചു പോയതിനു പിന്നാലെ നെല്ലിന്റെ നനവു മുതലാക്കി വിലയിടിച്ച് മില്ലുകാരുടെ ചൂഷണവും. കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും നെൽകർഷകരാണ് ഇടിവെട്ടിയവനെ പാമ്പുകടിച്ചപോലത്തെ അവസ്ഥയിലായത്.
സമീപകാലത്തൊന്നും ഉണ്ടാകാത്ത കൃഷിനാശമാണ് ഈ വേനൽമഴയിൽ ഉണ്ടായത്. കൊയ്യാൻ പാകമായ 2500 ഏക്കറോളം പാടശേഖരത്തിലെ നെല്ലാണ് ജില്ലയിൽ വെള്ളം കയറി നശിച്ചതെന്നാണ് പ്രാഥമികകണക്ക്. തൊഴിലുറപ്പു പദ്ധതിയിൽ പെടുത്തി മുൻ വർഷങ്ങളിൽ ചാലുകൾ തെളിക്കുന്ന ജോലി ഈ വർഷം നടക്കാഞ്ഞതാണ് നെൽകൃഷി വെള്ളത്തിലാകാൻ കാരണമെന്നാണ് കർഷകരുടെ പരാതി. പാടശേഖരസമിതി മുൻകൈയെടുത്തിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നെന്നും ഇനി സർക്കാരിൽ നിന്ന് നഷ്ടപരിഹാരം അനുവദിച്ചാലും യഥാർത്ഥ കർഷകരിലെത്താതെ പാടശേഖര സമിതി ഭാരവാഹികൾ തട്ടിയെടുക്കുമെന്നും നെൽകർഷകർ കുറ്റപ്പെടുത്തുന്നു.
20 കോടിരൂപയുടെ കൃഷിനാശം.
15 കോടിയും നെൽകൃഷിക്ക്.
വെള്ളത്തിലായത് 2500 ഏക്കർ.
കൃഷിവകുപ്പ് കാഴ്ചക്കാരായി.
മന്ത്രിമാരും പ്രതിപക്ഷനേതാക്കളും പാടശേഖരങ്ങളിൽ എത്തിയിട്ടും പലയിടത്തും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കുന്നില്ലെന്ന് കർഷകർക്ക് പരാതി. ഗുണനിലവാരം കുറഞ്ഞ ഉമ നെൽവിത്തായിരുന്നു കൃഷി വകുപ്പിൽ നിന്ന് നൽകിയത്. അത് കിളിർക്കാതെ വന്നതോടെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വിത്തുവാങ്ങി വീണ്ടും വിതക്കുകയായിരുന്നു. നല്ല വിളവ് പ്രതീക്ഷിച്ചിരിക്കുമ്പോഴായിരുന്നു വേനൽമഴ സ്വപ്നങ്ങൾ തകർത്തത്.
ചൂഷണം മില്ലുകാരുടെ വകയും.
കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ നിന്ന് മില്ലുകാർ നെല്ല് ലോറിയിൽ കയറ്റിക്കൊണ്ടു പോകുന്നതിന് മുമ്പെത്തിയ മഴയിൽ നെല്ല് നനഞ്ഞു. വെയിലത്ത് ഉണക്കിയെടുത്താലും നനവ് ചൂണ്ടിക്കാട്ടി വില കുറക്കുന്ന സ്ഥിരം കലാപരിപാടിയുമായെത്തിയിരിക്കുകയാണ് മില്ലുകാർ. നനവ് ചൂണ്ടിക്കാട്ടി 10 മുതൽ 20 ശതമാനം വരെ വില കുറയ്ക്കുന്നു. മഴഭീതിയിൽ കിട്ടുന്നവിലയ്ക്ക് വിൽക്കാൻ കർഷകർ തയ്യാറാകുമെന്നറിയാവുന്ന മില്ലുകാരുടെ ചൂഷണത്തിനെതിരെ സപ്ലൈകോയും പാഡി ഓഫീസ് അധികൃതരും ഒരു നടപടിയും സ്വീകരിക്കുന്നില്ല. സ്വകാര്യമില്ലുകാരുമായി ഒത്തുകളിക്കുകയാണെന്നാണ് കർഷകരുടെ പരാതി.
ഒമ്പതിനായിരം ജെ ബ്ലോക്ക് കർഷകൻ അലക്സ് ജോസഫ് പറയുന്നു.
വേനൽമഴ മുന്നിൽ കണ്ട് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ചാലുകൾ തെളിക്കാൻ പാടശേഖര സമിതി ഭാരവാഹികളോട് പറഞ്ഞിട്ടും കേട്ടില്ല. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും തിരിഞ്ഞു നോക്കുന്നില്ല. നഷ്ടപരിഹാരതുകയും പാടശേഖരസമിതിക്കാണ്. കർഷകർക്ക് കിട്ടില്ല. എല്ലാം വിറ്റുപെറുക്കി നെൽകൃഷി നടത്തിയിട്ട് നഷ്ടക്കച്ചവടമായതോടെ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |