തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം സമാപിച്ചു.ഏഴു ദിവസത്തെ ഉത്സവത്തിനാണ് പൊങ്കാലയോടെ സമാപനമായത്. ഇന്നലെ രാവിലെ 9.40ന് ക്ഷേത്രതന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിലാണ് പണ്ടാര അടുപ്പിൽ തീ പകർന്നത്. കരിക്കകം മുതൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷൻവരെ പൊങ്കാലക്കലങ്ങൾ നിരന്നു. ഉച്ചയ്ക്ക് 2.15ന് തങ്കത്തിൽ പൊതിഞ്ഞ ദേവിയുടെ ഉടവാൾ പൊങ്കാലക്കളത്തിൽ എഴുന്നള്ളിച്ച് പൊങ്കാല തർപ്പണം നടന്നു. പ്രതീക്ഷിക്കാതെ പെയ്‌ത മഴ ഭക്തജനങ്ങളെ വലച്ചെങ്കിലും അധികം ബുദ്ധിമുട്ടുകളില്ലാതെ പൊങ്കാല സമർപ്പണം നടന്നു. മഴയിൽ നേരിയതോതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും മുന്നൊരുക്കങ്ങൾ ഉണ്ടായിരുന്നതിനാൽ ഭക്തരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. കൊവിഡിന് ശേഷം നടന്ന ആദ്യത്തെ പൊങ്കാല ഉത്സവം പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ചുകൊണ്ടായിരുന്നു. രാത്രി അത്താഴ പൂജയ്‌ക്ക് ശേഷം ദേവിയുടെ ഉടവാൾ ഗുരുസി കളത്തിൽ എഴുന്നള്ളിച്ച് ഗുരുസിയോടെ സമാപിച്ചു. ഇന്ന് രാവിലെ 7.30ന് നടതുറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |