ഷൊർണൂർ: ഷൊർണൂർ മേഖലയിൽ അനധികൃത വയൽ നികത്തൽ വ്യാപകമാകുമ്പോഴും അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു. നഗരപ്രദേശങ്ങളിലെ നെൽവയലുകൾ ഭൂമാഫിയകളുടെ നിയന്ത്രണത്തിലാണ് നികത്തുന്നത്. തരിശിട്ട് കുറ്റിച്ചെടികൾ മുളക്കാൻവിട്ടശേഷം ഇടക്കിടെ ഓരോ ലോഡ് മണ്ണ് കൊണ്ടുവന്നിട്ട് നികത്തുകയാണ് ഗണേഷ്ഗിരി മേഖലയിലെ പാടശേഖരങ്ങളിൽ ചെയ്യുന്നത്.
തരിശ് നെൽപാടങ്ങളിൽ കൃഷിചെയ്യാൻ പാടശേഖര സമിതികൾ തയ്യാറാണ്. എന്നാൽ കൃഷിചെയ്യാൻ കൊടുക്കാതെ മണ്ണിട്ട് നികത്താൻ ഭൂഉടമകൾ തയ്യാറാവുന്നത് നഗരസഭാ അധികൃതരുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും അറിവോടെയാണെന്നാണ് പരാതി. നെൽവയൽ നികത്തുന്നതിന് ചില ഗുണ്ടാസംഘങ്ങൾക്ക് ക്വട്ടേഷൻ നൽകുന്ന ഇടപാടുകളും ഷൊർണൂർ മേഖലയിൽ നടക്കുന്നുണ്ടെന്നാണ് സൂചന.
ഷൊർണൂർ നഗരസഭയിൽ വിവാദമായ ഭൂമി തരം മാറ്റലിന് അനുമതി നൽകിയ സംഭവത്തിൽ ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാരോ ബന്ധപ്പെട്ട വകുപ്പുമേധാവികളോ തയ്യാറായിട്ടില്ല. ഷൊർണൂർ നഗരസഭയിൽ ഏക്കർ കണക്കിന് നെൽവയൽ നികത്താൻ നഗരസഭാ സെക്രട്ടറി അസാധാരണ വിജ്ഞാപനം പുറപ്പെടുവിച്ചത് മന്ത്രിസഭാതലത്തിൽ ചർച്ചയാവുകയും വകുപ്പു മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതാണ്. എന്നാൽ പാർട്ടിതലത്തിൽ ഉന്നത ബന്ധങ്ങളുള്ള ഉദ്യോഗസ്ഥർ അന്വേഷണങ്ങളെ മറികടന്ന് തുടർന്നും നികത്തലിന് മൗനാനുവാദം നൽകിവരികയാണെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |