കൊച്ചി: ജനറം പദ്ധതിയിൽ കേന്ദ്രസർക്കാർ സൗജന്യമായി നൽകിയ 500 ബസുകളിൽ 190ലേറെയും ഇനി നിരത്തു കാണില്ല. നമ്മുടെ ആനവണ്ടികൾക്കൊപ്പം അവയും അന്യാധീനമാക്കി. അറ്റകുറ്റപ്പണി ചെയ്യാതെ 7-12 വർഷം കൊണ്ട് നശിപ്പിച്ചതിലേറെയും ചോക്ലേറ്റ് പോലിരുന്ന വിലയേറിയ വോൾവോ എയർകണ്ടീഷൻഡ് ബസുകൾ. 2009 മുതൽ 2015വരെ നാലു ഘട്ടമായി ലഭിച്ചവയാണ് 1.15 കോടി രൂപ വീതം വിലയുള്ള ഈ ലോ ഫ്ലോർ ബസുകൾ.
പദ്ധതി നടപ്പാക്കാനായി കെ.യു.ആർ.ടി.സി എന്ന പേരിൽ കെ.എസ്.ആർ.ടി.സി രൂപീകരിച്ച ഉപകോർപ്പറേഷന് ഇവ ഓടാത്തതിനാൽ പ്രതിമാസ നഷ്ടം 18 കോടി രൂപവരെ. ഇനിയിവ നിരത്തിലിറക്കണമെങ്കിൽ ഒന്നിന് 30 ലക്ഷം വരെ ചെലവാകും. എറണാകുളത്തെ തേവര യാർഡിൽ മാത്രം അറ്റകുറ്റപ്പണി കാത്തുകിടക്കുന്നത് 60 വോൾവോകളാണ്. കോഴിക്കോടും തിരുവനന്തപുരത്തും ഇവ കൂട്ടിയിട്ടിട്ടുണ്ട്.
24 ബസുകൾ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൊടുപുഴ, ആലുവ, പെരുമ്പാവൂർ, തൃശൂർ ഡിപ്പോകളിലേക്ക് നൽകിയെങ്കിലും പലതും കട്ടപ്പുറത്താണ്. പരിശീലനം ലഭിച്ച ഡ്രൈവർമാരില്ലെന്ന പേരിൽ നല്ല ബസുകളുടെ ഓട്ടവും മുടങ്ങുന്നു.
ജനറം വരുമാനം മാർച്ചിൽ
4,65,66,942 രൂപ
ദിവസവരുമാനം 9 മുതൽ 21 ലക്ഷം വരെ
കട്ടപ്പുറത്തായവവഴി പ്രതിദിനനഷ്ടം: 50-60 ലക്ഷം രൂപ
പ്രതിമാസ നഷ്ടം: 15-18കോടി
500 ബസ്
198 എ.സി
302 നോൺ എ.സി
യാത്രക്കാരില്ലെന്ന്?
എറണാകുളത്ത് 16 ബസുകൾ ഓടിക്കാവുന്ന അവസ്ഥയിലുണ്ട്. യാത്രക്കാരില്ലെന്ന പേരിൽ പലതും വെറുതേയിട്ടിരിക്കുകയാണ്. കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും മാത്രമാണ് എറണാകുളത്തു നിന്ന് ജനറം സർവീസ്.
"ജനറം ബസുകളുടെ അറ്റകുറ്റപ്പണി പരിഗണനയിലുണ്ട്. ഭീമമായ തുക മുടക്കേണ്ടവ നന്നാക്കുന്നത് ലാഭകരമല്ല. ജനറം ബസുകൾക്ക് ഇന്ധനച്ചെലവ് കൂടുതലാണെന്നത് പ്രതിസന്ധിയാണ്.
-ആന്റണി രാജു
ഗതാഗതമന്ത്രി
ജനറം പദ്ധതി
നഗരഗതാഗതം ആധുനികമാക്കാൻ 2005ൽ കേന്ദ്രം തുടങ്ങിയ പദ്ധതിയാണ് ജവഹർലാൽ നെഹ്റു നാഷണൽ റിന്യൂവൽ മിഷൻ അഥവാ ജനറം. ആദ്യം കൊച്ചി മാത്രമായിരുന്നു കേരളത്തിൽ ഉൾപ്പെട്ടത്. പിന്നീട് കോഴിക്കോടിനെയും തിരുവനന്തപുരത്തെയും ഉൾപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |