തൃശൂർ: കാർ കയറ്റി കൊല്ലാൻ ശ്രമിച്ചുവെന്ന യു.ഡി.എഫ് കൗൺസിലർമാരുടെ പരാതിയിൽ തൃശൂർ കോർപ്പറേഷൻ മേയർക്കെതിരെ വധശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കും. പരാതിയിൽ കഴമ്പില്ലെന്നും കൗൺസിലർമാർക്കെതിരെ വധശ്രമം നടന്നിട്ടില്ലെന്നുമുള്ള പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മേയർ എം.കെ.വർഗീസിനെതിരായ വധശ്രമക്കേസ് റദ്ദാക്കുന്നത്.
എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മേയറുടെ ഡ്രൈവർ മനഃപൂർവം കാർ ഓടിച്ച് കയറ്റിയതല്ലെന്നാണ് റിപ്പോർട്ട്. ഓടിത്തുടങ്ങിയ വാഹനത്തിന് മുന്നിൽ കൗൺസിലർമാർ തടസം ഉണ്ടാക്കുകയായിരുന്നെന്നും പറയുന്നു.
അതുകൊണ്ട് വധശ്രമം നിലനിൽക്കില്ലെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്. മേയർക്കും ഡ്രൈവർ ലോറൻസിനുമെതിരെ കൊലപാതക ശ്രമത്തിനാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസാണ് കഴമ്പില്ലെന്ന് തെളിഞ്ഞതോടെ റദ്ദാക്കുന്നത്. കുടിവെള്ളത്തിൽ ചെളിവെള്ളം കലരുന്നതിനെ ചൊല്ലിയായിരുന്നു പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചത്. കോർപറേഷന് മുന്നിൽ തടഞ്ഞ യു.ഡി.എഫ് കൗൺസിലർമാർക്ക് നേരെ മേയർ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. അതേസമയം, കോർപ്പറേഷൻ കൗൺസിൽ നടക്കുന്നതിനിടെ തൃശൂർ മേയറെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ കൗൺസിലർമാരായ രാജൻ പല്ലൻ, ജോൺ ഡാനിയേൽ, ലാലി ജെയിംസ്, ശ്രീലാൽ ശ്രീധർ, എ.കെ.സുരേഷ് എന്നിവർക്കെതിരെ കേസെടുത്തിരുന്നു. പെട്രോളുമായി കൗൺസിൽ യോഗത്തിനെത്തിയെന്ന ആക്ഷേപത്തിലാണ് കേസ്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പൊലീസ് . ഇതിനിടയിലാണ് മേയർക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് പൊലീസ് നിലപാടെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |