പാലക്കാട്: ജലാശയങ്ങളിൽപ്പെട്ട് മുങ്ങിമരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേരുടെ ജീവനാണ് സംസ്ഥാനത്ത് ഓരോവർഷവും ഇത്തരത്തിൽ നഷ്ടപ്പെടുന്നത്. ജില്ലയിൽ ഈ വർഷം ഇതുവരെ ജലാശയങ്ങളിൽപ്പെട്ട് ജീവൻ പൊലിഞ്ഞത് 18 പേരുടേതാണ്. കുളങ്ങൾ, കോറികൾ, കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന കൊക്കർണികൾ, പുഴ, ഡാം എന്നിവിടങ്ങളിലായി അബദ്ധത്തിലും മദ്യപിച്ച് വെള്ളത്തിലിറങ്ങിയുമാണ് കൂടുതലും അപകടങ്ങൾ ഉണ്ടായിട്ടുള്ളത്. 2021-ൽ ഇത്തരത്തിൽ 72 ജീവനുകളാണ് പൊലിഞ്ഞത്. ഇതിൽ 46പേരും 25 വയസിനു താഴെയുള്ളവരാണ്.
ആളുകൾ വെള്ളത്തിൽ വീഴുമ്പോൾ രക്ഷപെടുത്താൻ ഇറങ്ങുന്നവരും അപകടത്തിൽപ്പെടുന്നതും പതിവാണ്. കുട്ടികളാണ് ഇങ്ങനെ അകപ്പെടുന്നതിൽ അധികവും. ജില്ലയിൽ കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത് ഭാരതപ്പുഴയുടെ കൈവഴികൾ, കൽപ്പാത്തിപുഴ, ചിറ്റൂർപുഴ എന്നിവിടങ്ങളിലാണ്. കൂടാതെ കുളങ്ങളിൽപ്പെട്ട് മരിക്കുന്നവരും ഏറെയാണ്. അപകടത്തിൽപ്പെടുന്നവരിൽ ഭൂരിഭാഗം പേരും വിനോദത്തിന്റെ ഭാഗമായി ജലാശങ്ങളിൽ ഇറങ്ങുന്നവരാണ്. ജലാശങ്ങളിലെ ആഴം, ചെളി എന്നിവയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് അഗ്നിശമനസേന അധികൃതർ പറഞ്ഞു. അതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് അഗ്നിശമനസേന മുന്നറിയിപ്പ് നൽകുന്നു.
കിണറുകളിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടവ
കിണറുകളിൽ ആൾമറ നിർമ്മിക്കണം.
മദ്യപിച്ച് കിണറിനുള്ളിൽ ഇറങ്ങരുത്.
.കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനു മുമ്പ് കിണറിനുള്ളിൽ മതിയായ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനായി ഒരു മെഴുകുതിരി കത്തിച്ച് കിണറിനുള്ളിലേക്ക് ഇറക്കുക.
പമ്പ്സെറ്റ് ഉപയോഗിക്കുന്ന കിണറുകളിൽ ശുദ്ധവായുവിന്റെ അളവ് വളരെ കുറവായിരിക്കും.
രണ്ടാമതൊരാൾ കിണറിനു മുകളിൽ ഉണ്ടെങ്കിൽ മാത്രമേ കിണറ്റിൽ ഇറങ്ങാവൂ.
കിണറ്റിൽ ആൾ അകപ്പെട്ടാൽ രക്ഷാപ്രവർത്തനത്തിന് തടസമാകും വിധം ചുറ്റുംകൂടി നിൽക്കരുത്.
മറ്റ് ജലാശയങ്ങളിൽ ശ്രദ്ധിക്കേണ്ടവ
നീന്തൽ വശമില്ലാത്തവർ ജലാശയങ്ങളിൽ ഇറങ്ങരുത്.
അപസ്മാരം, ശ്വാസകോശ രോഗങ്ങളുള്ളവർ ജലാശയങ്ങളിൽ ഇറങ്ങരുത്.
വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കരുത്.
പരിചയമില്ലാത്തതും ഒഴുക്കുള്ളതുമായ ജലാശയങ്ങളിൽ ഇറങ്ങരുത്.
മുങ്ങിപ്പോയ ആളെ പുറത്തെടുത്ത ഉടൻ തലവശത്തേക്ക് ചരിച്ചു കിടത്തി വയറുഭാഗത്ത് അമർത്തി ഉള്ളിലുള്ള ജലം പരമാവധി പുറത്തു കളയുക. ഉടൻ കൃത്രിമശ്വാസം നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |