കൊച്ചി: പണ്ടുപണ്ട് ഉത്സവപ്പറമ്പുകളിലും മറ്റും താരമായിരുന്ന കോളാമ്പി... കാതങ്ങൾക്കപ്പുറത്ത് പാട്ടുകളും പ്രസംഗങ്ങളുമായി കോരിത്തരിപ്പിച്ച കോളാമ്പി... കാലങ്ങൾ പിന്നിടുമ്പോൾ വിസ്മൃതിയിലേക്ക് മായുന്ന കോളാമ്പി...
അതേ കോളാമ്പിയുടെ കളിമൺ പതിപ്പുമായി ശ്രദ്ധേയനാവുകയാണ് മലപ്പുറം അരുവാക്കോട് സ്വദേശി ശിവപ്രകാശ് (23). കൈയിൽ മൊബൈൽ ഉണ്ടെങ്കിൽ അക്വാസ്റ്റിക് ആംബ് എന്ന ഈ കോളാമ്പിയിലൂടെ പാട്ട് കേൾക്കാം. സാധാരണ കോളാമ്പിയുടെ മാതൃകയിലാണ് നിർമ്മാണം. വൈദ്യുതി ആവശ്യമില്ലാത്ത കോളാമ്പിയുടെ പിൻഭാഗത്ത് മൊബൈൽ വയ്ക്കാനുള്ള ചെറിയ ദ്വാരമുണ്ട്.
മൊബൈൽ അവിടെവച്ചാൽ പണ്ട് കോളാമ്പിയിൽ കേട്ടപോലെ കേൾക്കാം. മറൈൻഡ്രൈവിൽ സഹകരണ എക്‌സ്‌പോ പവലിയനിലാണ് ശിവപ്രകാശ് നിർമ്മിച്ച കോളാമ്പി ശ്രദ്ധനേടുന്നത്.
കോളാമ്പിപ്പെരുമ
ചെറുതും വലുതുമായ കോളാമ്പികൾ നിർമ്മിക്കുന്നുണ്ട് ശിവപ്രകാശ്. ചെറിയ കോളാമ്പി നിർമ്മിക്കാൻ ആറ് മണിക്കൂറെങ്കിലും വേണം; വലുതിന് എട്ടും. ചെറുതിന് 650 രൂപയും വലുതിന് 2,500രൂപയുമാണ് വില. ആവശ്യമനുസരിച്ച് കോളാമ്പിയിൽ ചിത്രങ്ങൾ കൊത്തിയും അലങ്കാരപ്പണികൾ ചെയ്തും നൽകും.
പാരമ്പര്യ സിദ്ധി
കളിമൺപാത്ര നിർമ്മാണം ശിവപ്രകാശിന് പാരമ്പര്യമായുള്ള സിദ്ധിയാണ്. അച്ഛനുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അരുവാക്കോട് നിലമേൽ പ്രദേശത്തെ കളിമൺപാത്ര നിർമ്മാതാക്കളായിരുന്നു.
തിരുവനന്തപുരത്തെ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ നിന്ന് കളിമൺപാത്ര നിർമ്മാണത്തേക്കുറിച്ചുള്ള സാങ്കേതിക അറിവുകളും ശിവപ്രകാശ് സ്വന്തമാക്കി.
കുഞ്ഞൻ രൂപങ്ങളുടെ കൂട്ടുകാരൻ
കളിമണ്ണിൽ കുഞ്ഞൻ രൂപങ്ങളൊരുക്കുന്നതിലും വിദഗ്ദ്ധനാണ് ശിവപ്രകാശ്. കളിമൺ പാത്രങ്ങളുടെയും ശില്പങ്ങളുടെയും രൂപങ്ങളാണ് പ്രധാനമായും ഒരുക്കുന്നത്. 10സെന്റീമിറ്ററിൽ താഴെയുള്ള രൂപങ്ങളാണ് നിർമ്മിച്ചവയിലേറെയും.
''കളിമൺ കോളാമ്പി ഇത്രമേൽ സ്വീകരിക്കപ്പെടുമെന്ന് കരുതിയില്ല. നിരവധിപ്പേർ ആവശ്യക്കാരായെത്തുന്നുണ്ട് ""
ശിവപ്രകാശ്
എക്‌സ്‌പോയിൽ തിരക്കേറി
തിങ്കളാഴ്ച ആരംഭിച്ച എക്‌സ്‌പോയിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ജൈവ ഉത്പന്നങ്ങളും പരമ്പരാഗത ഉത്പന്നങ്ങളും വാങ്ങാൻ വൻ തിരക്കുണ്ട്. പഴയകാല കത്തികൾ ഉൾപ്പെടെ ഒരുക്കിയിരിക്കുന്ന വടക്കൻ ജില്ലകളിൽ നിന്നുള്ള സ്റ്റാളുകളിലാണ് തിരക്കേറെയും. ഭക്ഷണശാലകളും സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |