കാഞ്ഞങ്ങാട്: പതിമൂന്ന് വയസ്സിനിടയിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി പതിമൂന്ന് നോവലുകൾ എഴുതി സാഹിത്യ ലോകത്ത് വിസ്മയമായ സിനാഷ തന്റെ അനുഭവങ്ങൾ മറ്റുകുട്ടികളുമായി പങ്കുവച്ചു. മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവൺമെന്റ് യു.പി. സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇംഗ്ലീഷ് ഫെസ്റ്റിലാണ് കുഞ്ഞെഴുത്തുകാരി സിനാഷ ലളിതമായ ഇംഗ്ലീഷിൽ തന്റെ എഴുത്തനുഭവങ്ങൾ തുറന്നുപറഞ്ഞത്. തിരഞ്ഞെടുത്ത അറുപതുകുട്ടികൾ പങ്കെടുത്ത ഫെസ്റ്റിന്റെ ഉദ്ഘാടനവും സിനാഷ നിർവഹിച്ചു. മലയാളം മീഡിയത്തിൽ പഠിക്കുന്ന സിനാഷ ആറാം തരത്തിൽ പഠിക്കുമ്പോഴാണ് ദി മിനിസ്റ്റീരിയൽ ഫോറസ്റ്റ്, ദി സോംഗ് ഓഫ് ദി റിവർ എന്നീ ഇംഗ്ലീഷ് നോവലുകൾ പ്രസിദ്ധീകരിച്ചത്. മറ്റു നോവലുകളായ എഗേൾ ആൻഡ് ദ ടൈഗേൾസ്, ഒരു തളിരലയും ഒരു തുള്ളി നിലാവും ആൻഫ്രാങ്കിന്റെ ജീവിതം പ്രമേയമാക്കി രചിച്ച ചെമ്പനീർ പൂക്കൾ എന്നീ പുസ്തകങ്ങളുടെ പ്രദർശനവും നടന്നു. പുസ്തകങ്ങളുടെ പുറംചട്ടകൾ ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയതും ഈ മിടുക്കിയാണ്.
മായിപ്പാടി ഡയറ്റിലെ അദ്ധ്യാപകനായ ശ്രീകുമാറിന്റെയും സ്മിതയുടെയും മകളാണ് കാസർകോട് ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായ സിനാഷ. സിനാഷയുമായുള്ള സംവാദത്തിന് പ്രിയംവദ, സാർഥക്, ശിവപ്രിയ എന്നിവർ നേതൃത്വം നൽകി. കുഞ്ചത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും ഗുലുമാൽ, പ്രതീക്ഷ, ബ്യൂമറാംഗ് തുടങ്ങിയ ഹ്രസ്വസിനിമകളിലൂടെ ശ്രദ്ധേയനുമായ കെ.വി. സുമേഷും കുട്ടികളുമായി സംവദിച്ചു. കെ.വി. വനജ, ജി. ജയൻ, പി. ശ്രീകല, മായാസുധാകരൻ, വേദിക, ശിഖ കൃഷ്ണ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |