കോന്നി : കാർഷികവിളകൾ നശിപ്പിക്കുന്നതും ജനജീവിതത്തിന് ഭീഷണിയായി മാറുന്നതുമായ കാട്ടുപന്നികളെ ശല്യജീവിയായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിക്കാത്തതിനാൽ കർഷകർ വലയുന്നു. വന്യജീവി സംരക്ഷണനിയമപ്രകാരം ഷെഡ്യൂൾ മൂന്നിലാണ് കാട്ടുപന്നികൾ. ഇവയെ ഷെഡ്യൂൾ അഞ്ചിൽ ഉൾപ്പെടുത്തിയാലേ ഇല്ലായ്മ ചെയ്യാനാകൂ. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന വനംവകുപ്പിന്റെ ആവശ്യത്തോട് മൂന്ന് തവണയും മുഖം തിരിച്ചു നിൽക്കുകയാണ് കേന്ദ്ര സർക്കാർ. മൂന്ന് തവണ വനംവകുപ്പ് കേന്ദ്രത്തിന് കത്തയച്ചെങ്കിലും തീരുമാനമായില്ല.
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ കൊല്ലാൻ കർഷകരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില കർഷകർക്ക് മാത്രമാണ് അനുമതി ലഭിച്ചത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചാൽ മാത്രമേ കർഷകരുടെ ആവശ്യം സംസ്ഥാനം മുഴുവൻ ബാധകമാക്കാൻ കഴിയുകയുള്ളൂവെന്നും കത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ചൂണ്ടിക്കാട്ടിയിരുന്നു. നാട്ടിലിറങ്ങി മനുഷ്യജീവനോ, സ്വത്തിനോ, കൃഷിക്കോ നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ വനപാലകർക്ക് മാത്രമാണ് നിലവിൽ അനുമതി.
406 ഹോട്ട് സ്പോട്ട്
സംസ്ഥാനത്തെ കർഷകർ നേരിടുന്ന കാട്ടുപന്നി ശല്യം സംബന്ധിച്ച പ്രശ്‌നത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടപ്രകാരം 'ഹോട്ട് സ്‌പോട്ട്' ആയി കണക്കാക്കാവുന്ന വില്ലേജുകളുടെ ലിസ്റ്റ് കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. സംസ്ഥാനത്തെ 406 വില്ലേജുകളാണ് 'ഹോട്ട്‌സ്‌പോട്ട്' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സർക്കാർ ആവശ്യത്തോട് പലതവണയായി മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടി സംസ്ഥാനത്തെ കർഷകരോടുള്ള വെല്ലുവിളിയാണ്.
അഡ്വ.കെ.എൻ.സത്യാനന്ദപണിക്കർ
കിസാൻ സഭ സംസ്ഥാന കമ്മറ്റി അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |