തിരുവനന്തപുരം: ആനവണ്ടിയിലിരുന്ന് പഠിക്കാൻ ഒരുങ്ങുകയാണ് കാര്യവട്ടം കാമ്പസിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ. പഠനം ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല എന്നതിന്റെ തെളിവ് കൂടിയാണിത്. മേയ് ആദ്യവാരം ആനവണ്ടി ക്ലാസ് മുറി മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്യും. കാര്യവട്ടം കാമ്പസിലെ കമ്പ്യൂട്ടേഷൻ ബയോളജി ആൻഡ് ബയോ-ഇൻഫർമാറ്റിക്സ് വിഭാഗത്തിലാണ് ആനവണ്ടി ക്ലാസ് മുറി സജ്ജീകരിക്കുന്നത്. വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ വേറിട്ടൊരു ലോകമാണ് ആനവണ്ടി ക്ലാസ് മുറി സമ്മാനിക്കുക. കമ്പ്യൂട്ടേഷൻ ബയോളജി ആൻഡ് ബയോ-ഇൻഫർമാറ്റിക്സ് വിഭാഗം മേധാവി അച്യുത്ശങ്കർ.എസ്.നായരുടെ മനസിലുദിച്ച പഠന ആശയം നമുക്ക് അത്ഭുതമായി തോന്നുമെങ്കിലും വിദ്യാർത്ഥികളുടെ മനസറിഞ്ഞ ഒരദ്ധ്യാപകന്റെ വേറിട്ട പഠനരീതിയാണ് ഈ ആനവണ്ടി ക്ലാസ് മുറി.
ആനവണ്ടി ക്ലാസ്‌മുറിക്ക് പിന്നിൽ 'ടോട്ടോ ചാൻ'
ജാപ്പനീസ് എഴുത്തുകാരൻ ടെട്സുകോ കുറോയാനഗിയുടെ 'ടോട്ടോ ചാൻ' എന്ന പുസ്തകത്തിൽ ട്രെയ്‌നിൽ സ്കൂൾ നടത്തുന്നതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഇതാണ് ആനവണ്ടി ക്ലാസ് മുറിക്ക് പ്രചോദനമായത്. നാലുവർഷമായി കെ.എസ്.ആർ.ടി.സിയോട് ഒരു ബസ് ആവശ്യപ്പെട്ടിട്ടും നടപടിക്രമങ്ങൾ വേഗത്തിലായില്ല. തുടർന്ന് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറുടെ നേരിട്ടുള്ള ഇടപെടൽ വഴിയാണ് ഇക്കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ കാമ്പസിൽ ബസ് ലഭ്യമായത്. ക്രെയിൻ ഉപയോഗിച്ചാണ് കട്ടപ്പുറത്തായ ആനവണ്ടിയെ കാമ്പസിലെത്തിച്ച് നവീകരിച്ചത്. ചെലവൊന്നുമില്ലാതെ ഡൊണേഷനായിട്ടാണ് ഡിപ്പാർട്ട്മെന്റിന് കെ.എസ്.ആർ.ടി.സി ബസ് നൽകിയത്. ബസിനെ മിനുക്കിയെടുക്കുന്നതും വിദ്യാർത്ഥികൾ തന്നെ. ആദ്യപടിയായി ബസിനുള്ളിൽ എഴുതിയിരിക്കുന്ന സ്ത്രീകൾ, പുരുഷന്മാർ, വികലാംഗർ എന്നിവയെ വിദ്യാർത്ഥികൾ, സ്വപ്ന സഞ്ചാരി, പഠിപ്പിസ്റ്റ്, ഒഴപ്പൻ എന്നിങ്ങനെ മാറ്റിയെഴുതി. ഇനിയും കാമ്പസിനോട് ഇണങ്ങുംവിധം ബസിനെ അടിമുടി മാറ്റുകയാണ് ലക്ഷ്യം.
കലാലയങ്ങളിൽ വേണം ഒരു 'റൊമാന്റിക് സ്പേസ്'
വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താൻ എല്ലാ കോളേജുകളിലും യുവത്വം നിലനിറുത്തുന്ന 'റൊമാന്റിക് സ്പേസുകൾ' വേണമെന്നാണ് എച്ച്.ഒ.ഡി അച്യുത്ശങ്കർ എസ്.നായരുടെ അഭിപ്രായം. മനംമടുപ്പിക്കുന്ന ക്ലാസ് മുറികളിൽ നിന്ന് മാറി എല്ലായിടത്തും പഠനം നടത്താൻ സാധിക്കും. അത് പ്രവർത്തികമാക്കുകയാണ് നമ്മൾ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |